Site icon Janayugom Online

893 ലക്ഷം പേര്‍ സ്വന്തം രാജ്യം ഉപേക്ഷിച്ചതായി യുഎന്‍

സ്വന്തം രാജ്യം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍).

പീഡനം, സംഘർഷം, അക്രമങ്ങൾ എന്നിവയെ തുടര്‍ന്ന് 2021ന്റെ അവസാനത്തോടെ ലോകവ്യാപകമായി 893 ലക്ഷം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടുവെന്നാണ് യുഎൻ പുറത്ത് വിട്ട കണക്കുകൾ.

സൈനിക നടപടിക്ക് പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളാണ് ഉക്രെയ്നിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. യുദ്ധത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നുമുള്ള ധാന്യങ്ങളുടെ കയറ്റുമതി തടയപ്പെട്ടത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇതുമൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി വലിയ രീതിയിലുള്ള പലായനത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തു വരുന്ന കണക്കുകൾ വളരെ അമ്പരപ്പിക്കുന്നതാണ്. വിഷയം വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വിനാശകരമായിക്കുമെന്ന് യുഎൻ അഭയാർഥി ഏജൻസി തലവൻ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

ആഫ്രിക്കയിലെ സഹേൽ മേഖലയിൽ വർധിച്ചു വരുന്ന വിലക്കയറ്റത്തിന്റെയും അക്രമാസക്തമായ കലാപങ്ങളുടെയും ഫലമായി നിരവധിപേര്‍ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പലായനം ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ച് കൊണ്ടിരിക്കുകയാണ്. 2012ൽ പലായനം ചെയ്തവരുടെ എണ്ണം 42.7 ദശലക്ഷം ആയിരുന്നെങ്കിൽ നിലവില്‍ അത് ഇരട്ടിയിലധികമായി വര്‍ധിച്ചു.

2021ന്റെ അവസാനത്തോടെ ലോകത്തിലെ 83 ശതമാനം അഭയാർഥികളും എത്തിച്ചേര്‍ന്നത് താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലാണെന്ന് റിപ്പോർട്ട് പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ആവശ്യമായ ഫണ്ട് പോലും ലഭ്യമല്ല.

എത്യോപ്യയിലെ രണ്ട് വർഷമായി തുടരുന്ന സംഘർഷവും ആഫ്രിക്കയിലെ വരൾച്ച ഉൾപ്പടെയുള്ള പ്രതിസന്ധികളും ഉക്രെയ്ന്‍ പ്രതിസന്ധിക്കിടെ മറക്കരുതെന്ന് ഗ്രാൻഡി മുന്നറിയിപ്പ് നൽകി.

Eng­lish summary;The UN says 893 mil­lion peo­ple have left their home countries

You may also like this video;

Exit mobile version