തടവിലാക്കിയ പലസ്‌തീൻ യുവതിയെ ഇസ്രയേൽ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട ഇസ്രയേൽ മുൻ സൈനിക പ്രോസിക്യൂട്ടറെ അറസ്‌റ്റ് ചെയ്‌തു. മേജർ ജനറൽ യിഫത് ടോമർ‑യെരുഷാൽമിയെ ആണ് തിങ്കളാഴ്‌ച രാത്രി ഇസ്രയേൽ പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്.
വീഡിയോ പുറത്തുവിട്ടയുടൻ രാജിവച്ച ഇവർ ഒളിവിൽ പോയതായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം തന്റെ ഓഫീസ് വീഡിയോ മാധ്യമങ്ങൾക്ക് നൽകിയിരുന്നുവെന്ന് ടോമർ‑യെരുഷാൽമി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തടവറയിൽ പലസ്‌തീൻ യുവതിയെ നാലു സൈനികർ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇസ്രയേൽ തടവിലാക്കിയ പലസ്‌തീൻകാർ കൊടിയപീഡനങ്ങളാണ് നേരിടുന്നതെന്ന യുഎൻവാദവും പലസ്‌തീൻ ആരോപണവും ശരിവയ്‌ക്കുന്നതാണ് പുറത്തുവന്ന വീഡിയോ. ഇസ്രയേൽ സ്ഥാപിതമായതിനുശേഷം നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര ആക്രമമാണിതെന്ന് വീഡിയോ ചോർന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു.

