Site icon Janayugom Online

ഡാമുകളിലെ ജലശേഖരം പകുതിയായി താഴ്ന്നു

dam

പുതു വർഷം ആരംഭിച്ച് 100 ദിവസം പിന്നിടും മുമ്പേ സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 50 ശതമാനത്തിലേക്ക് താഴ്ന്നു. വേനൽ മഴ ശക്തമാകാത്തതിനു പുറമേ അതി കഠിനമായ പകൽ ചൂടും സംസ്ഥാനത്ത് വൈദ്യുതോപയോഗം കുത്തനെ വർധിച്ചതും ജലശേഖരം ഗണ്യമായ രീതിയിൽ കുറയാനിടയാക്കി. ജനുവരി ഒന്നിന് സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 89 ശതമാനമായിരുന്നു. ഏകദേശം 3699.453 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഉണ്ടായിരുന്നത് മാർച്ച് മാസം അവസാനിക്കാനിരിക്കെ 2164.091 ദശലക്ഷം യൂണിറ്റിലേക്ക് ചുരുങ്ങി. 52 ശതമാനം ജലമാണ് നിലവിൽ ഡാമുകളിലെല്ലാമായി അവശേഷിക്കുന്നത്. 

സംസ്ഥാനത്തെ പ്രധാന വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കി ഡാമിൽ ജലശേഖരം 56 ശതമാനത്തിലേക്ക് ചുരുങ്ങി. പമ്പ, ഇടമലയാർ, കുറ്റ്യാടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ ഡാമുകളിലും ജലശേഖരം 50 ശതമാനത്തിലേക്ക് താഴ്ന്നു.
ഇതിനു പുറമേ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുത്തനെ ഉയർന്നത് വലിയ തിരിച്ചടിയാകും. 

ഈ മാസം 15ന് രേഖപ്പെടുത്തിയ 89.6188 ദശലക്ഷം യൂണിറ്റ് ഉപയോഗം ഇതുവരെയുള്ള സർവ്വകാല റെക്കോർഡാണ്. 2021 മാർച്ചിൽ രേഖപ്പെടുത്തിയിരുന്ന 88.417 ദശലക്ഷം യൂണിറ്റെന്ന റേക്കോ‍ർഡ് ഉപയോഗമാണ് ഇത്തവണ തിരുത്തിയത്. സംസ്ഥാനത്ത് ഇന്നലെ 86.2938 ദശലക്ഷം യൂണിറ്റായിരുന്നു ആകെ ഉപയോഗം. ഇതേതുടർന്ന് ആഭ്യന്തര ഉൽപ്പാദനം 33.6674 ദശലക്ഷമായി ഉയരുകയും ചെയ്തു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 15.883 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിച്ചു. പ്രതിദിനം ശരാശരി 56.9838 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമേ നിന്ന് എത്തിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. 

Eng­lish Summary:The water lev­el in the dams has halved
You may also like this video

Exit mobile version