Site iconSite icon Janayugom Online

ഇസ്രയേലിനെതിരെ പ്രതിഷേധവുമായി ലോകം

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിന്റെ ഭാഗമായത് മൂന്ന് ലക്ഷം പേര്‍. സാമ്രാജ്യത്വ വിരുദ്ധ ഗ്രൂപ്പുകൾ, പലസ്തീൻ യൂത്ത് മൂവ്‌മെന്റ്, ആൻസർ കോയലിഷൻ, പീപ്പിൾസ് ഫോറം, അൽ-അദ്‌വ: ദി പലസ്തീൻ റൈറ്റ്‌ ടു റിട്ടേൺ കോയലിഷൻ, നാഷണൽ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാർച്ച് നടത്തി. ഇസ്രയേലിനുള്ള യുഎസ് ധനസഹായം അവസാനിപ്പിക്കണമെന്നും ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിന് കടുത്ത പിന്തുണ നല്‍കുന്ന അമേരിക്ക, പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിക്കുന്ന വിദ്യാർത്ഥികളെ പുറത്താക്കുകയും ജോലി വാഗ്ദാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. 

യുഎസിനു പുറമേ യുകെ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നിരുന്നു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ 6,000 പേര്‍ പങ്കെടുത്തു. ഇറ്റലിയിലെ മിലാനിലും റോമിലും ആയിരങ്ങള്‍ ഇസ്രയേല്‍ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചു. മെല്‍ബണിലെ റാലിയില്‍ അരലക്ഷം പേര്‍ പങ്കെടുത്തു. ഫ്രീ പലസ്തീന്‍ മെല്‍ബണാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പലസ്തീന്‍ മുദ്രാവാക്യങ്ങളും പതാകയും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പലസ്തീന്‍ ഐഡന്റിറ്റിയുടെ പ്രതീകമായ ഒരു പാറ്റേണ്‍ സ്‌കാര്‍ഫ് (കഫി) ധരിച്ചിരുന്നു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. നൂറുകണക്കിന് പലസ്തീൻ അനുകൂല പ്രക്ഷോഭകര്‍ തുര്‍ക്കിയിലെ യുഎസ് സെെനിക താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് പൊലീസുമായി ഏറ്റുമുട്ടി.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, കുട്ടികള്‍ക്ക് മേലുള്ള ബോം­ബാക്രമണം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പലസ്തീന്‍ പതാകകളും ബാനറുകളും വഹിച്ചായിരുന്നു പ്രതിഷേധം. മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, ന്യൂകാസില്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ യുകെയിലുടനീളമുള്ള മറ്റു നഗരങ്ങളിലും പ്രകടനങ്ങള്‍ നടന്നു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ഫ്രാ­ന്‍സ് തലസ്ഥാന നഗരിയായ പാരീസിലും പ്രകടനങ്ങള്‍ നടന്നു.

Eng­lish Summary:The world is protest­ing against Israel
You may also like this video

Exit mobile version