Site icon Janayugom Online

ചന്ദ്രയാനെ ഉറ്റുനോക്കി ശാസ്ത്രലോകം

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലേക്കാണ് ശാസ്ത്രലോകം കണ്ണെറിയുന്നത്. പ്രത്യേകിച്ച് ഇന്ത്യക്കൊപ്പം ചന്ദ്രനിലിറങ്ങുന്നതിന് തയ്യാറെടുത്ത റഷ്യയുടെ ലൂണ 25 തകര്‍ന്നതോടെ. നേരത്തെ തന്നെ ചാന്ദ്രയാന്റെ സംവിധാനങ്ങളെയാണ് ലോകം കൗതകത്തോടെ കണ്ടിരുന്നത്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ചന്ദ്രനിലേക്ക് അടുക്കുകയാണ് ചന്ദ്രയാന്‍ 3. അതിലെ ശാസ്ത്ര ഉപകരണങ്ങള്‍ അമൂല്യമായ വിവരങ്ങളാണ് ലോകത്തിന് നല്‍കുക.

എന്‍ജിനുകള്‍ തകരാറിലായാല്‍പോലും സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാകുന്ന വിധത്തിലാണ് ചന്ദ്രയാന്‍ 3 ന്റെ നിര്‍മ്മാണമെന്ന് ഐഎസ്ആര്‍ഒ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വിജയത്തിലെത്തിയാല്‍ റഷ്യന്‍ പേടകമായ ലൂണ 25 ഇടിച്ചിറങ്ങിയതോടെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാൻ 1 ചന്ദ്രോപരിതലത്തിലെ ജല തന്മാത്രകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയത്. ചന്ദ്രനുമായുള്ള സൗരവാത പ്രതിപ്രവർത്തനത്തിന്റെ പാറ്റേണുകളായിരുന്നു ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രയാൻ ‑2 ഓർബിറ്ററിന്റെ സംഭാവന. ചന്ദ്രയാൻ‑3 ലെ റോവർ പേലോഡുകള്‍ ചന്ദ്രോപരിതലത്തിന്റെ മൂലക ഘടനയെക്കുറിച്ച് മികച്ച വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ) ഡയറക്ടര്‍ അനിൽ ഭരദ്വാജ് പറഞ്ഞു.

ആൽഫ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്) വികസിപ്പിച്ചെടുത്തത് ബഹിരാകാശ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിആർഎൽ ആണ്. ലാൻഡിങ് മേഖലയ്ക്ക് ചുറ്റുമുള്ള ചന്ദ്ര മണ്ണിന്റെയും പാറകളുടെയും മൂലക ഘടന (അലുമിനിയം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിലിക്കൺ, ടൈറ്റാനിയം) വിപുലമായ വിവരങ്ങള്‍ എപിഎക്സ്എസ് ശാസ്ത്രലോകത്തിന് നല്‍കും. മറ്റൊരു റോവര്‍ പേലോഡായ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (എൽഐബിഎസ്), ചന്ദ്രോപരിതലത്തിന്റെ രാസ, ധാതു ഘടനയെക്കുറിച്ചും പഠിക്കുമെന്നും ഭരദ്വാജ് പറഞ്ഞു.

ലാൻഡർ പേലോഡുകളിലൊന്നായ ചാസ്റ്റെ( ഉപരിതല തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്) ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങൾ അളക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. രംഭ‑ലാൻഡിങ് മേഖലയ്ക്ക് ചുറ്റുമുള്ള പ്ലാസ്മയുടെ വിവരങ്ങള്‍ നല്‍കുന്നതിനുളള ലാങ്മുയിര്‍ പ്രോബ് ഉപകരണമാണ്. ചന്ദ്ര ഭൂകമ്പങ്ങളെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്‌റ്റിവിറ്റി (ഐഎല്‍എസ്എ), ലേസര്‍ റിട്രോറിഫ്ലക്ഷന്‍ അറേ(എല്‍ആര്‍എ) എന്നിവയാണ് മറ്റ് ലാൻഡർ പേലോഡുകൾ.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലാകട്ടെ സ്‌പെക്ട്രോ-പോളരിമെട്രി ഓഫ് ഹബിറ്റബിള്‍ പ്ലാന്റ് ഏര്‍ത്ത് (ഷേപ്) സജ്ജീകരിച്ചിട്ടുണ്ട്. ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെ ഒരു പോയിന്റില്‍ നിലയുറപ്പിച്ച് ഭൂമിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് പഠിക്കുകയാണ് ഷേപ്പിന്റെ കര്‍ത്തവ്യം.

അതിനിടെ ഇന്നാണ് റഷ്യയുടെ ചാന്ദ്രദൗത്യ പേടകം തകര്‍ന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിക്കുകയായിരുന്നു.

ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിന് സാധിച്ചിരുന്നില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമായിരുന്നു റോസ്‌കോസ്‌മോസ് ഇന്നലെ വ്യക്തമാക്കിയത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി എന്ന് റഷ്യ സ്ഥിരീകരിച്ചത്.

Eng­lish Summary:The world of sci­ence is star­ing at Chandrayaan
You may also like this video;

Exit mobile version