കിയ മോട്ടോർസിന്റെ ആന്ധ്രാപ്രദേശ് പ്ലാന്റിൽ മോഷണം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊള്ളായിരത്തിലധികം കാർ എൻജിനുകളാണ് മോഷണം പോയത്. ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിലാണ് സംഭവം. മാർച്ച് 19ന് ഔദ്യോഗികമായി കമ്പനി പരാതി നൽകിയിരുന്നു. 2025 മാർച്ചിൽ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണവിവരം പുറത്തുവരുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിയ മോട്ടോർസ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഉൽപാദനത്തിൽ ഒരുതരത്തിലും തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.

