Site iconSite icon Janayugom Online

ഉക്രെയ്‌നെ സഹായിക്കാന്‍ നാറ്റോസേനയില്ല

റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സൈനികനടപടിക്കില്ലെന്ന നിലപാടുമായി നാറ്റോ. തങ്ങളുടെ സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് സുരക്ഷ ഉറപ്പുവരുത്തുകയെന്ന് നാറ്റോ പ്രഖ്യാപിച്ചു. യുദ്ധം രൂക്ഷമായതിനു പിന്നാലെയാണ് നാറ്റോ സൈനിക സഖ്യം നേരിട്ട് യുദ്ധത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രെയ്‌നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു. ഏകാധ്യപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടും. പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച നാറ്റോ യോഗം ചേരുമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.

റഷ്യയെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച നാറ്റോ ഉക്രെയ്ന്‍ ഒറ്റയ്ക്കു യുദ്ധത്തെ നേരിടണമെന്നാണ് പറയാതെ പറഞ്ഞിരിക്കുന്നത്. എല്ലാ സഖ്യകക്ഷി കളുടെയും സുരക്ഷയും പ്രതിരോധവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് നാറ്റോ പ്രസ്താവനയില്‍ പറഞ്ഞു. സഖ്യത്തിന്റെ കിഴക്കന്‍ ഭാഗത്തേക്ക് കൂടുതല്‍ കര, വ്യോമ, നാവിക സേനകളെ വിന്യസിക്കുമെന്നും അറിയിച്ചു. ഇന്ന് ചേര്‍ന്ന നാറ്റോ യോഗത്തിനു ശേഷമാണ് അംഗരാജ്യങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. സാംസ്‌കാരികമായി റഷ്യന്‍ പാരമ്പര്യം പേറുകയും ദീര്‍ഘകാലം സുഹൃത്തായി തുടരുകയും ചെയ്ത ഉക്രെയ്ന്‍ പാശ്ചാത്യ ശക്തികളുമായി അടുത്തതും നാറ്റോ സൈനിക സഖ്യത്തില്‍ ചേരാന്‍ നീക്കം നടത്തിയതുമാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

Eng­lish sum­ma­ry; There is no NATO force to help Ukraine

You may also like this video;

Exit mobile version