Site icon Janayugom Online

സാഹസികമായി വാഹനമോടിക്കുന്നവരോട് ദാക്ഷിണ്യം കാണിക്കേണ്ട കാര്യമില്ല; ഹൈക്കോടതി

സാഹസികമായി വാഹനമോടിച്ച് മരണക്കെണി ഒരുക്കുന്ന ഡ്രൈവർമാരോട് ദാക്ഷിണ്യം കാണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. വീഴ്ച്ച വരുത്തിയാൽ പ്രത്യാഘാതം ഓർമിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

2002 ഡിസംബറിൽ മാമലക്കണ്ടം-കോതമം​ഗലം റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ച സംഭവത്തിൽ ബസ് ഉടമയ്ക്കും ഡ്രൈവർക്കും വിചാരണ കോടതി അഞ്ച് വർഷത്തെ ശിക്ഷ നൽകിയത് ശരിവച്ചാണ് ഹൈക്കോടതിയുടെ പരാമർശം. ഡിസംബർ 29നാണ് ചാക്കോച്ചി എന്ന ബസ് രണ്ടാം മൈലിൽ വെച്ച് അപകടത്തിൽപ്പെടുന്നത്. 63 പേർക്ക് പരിക്കേറ്റിരുന്നു.

ഇടത് കൈത്തണ്ടയ്ക്ക് സ്വാധീനക്കുറവുള്ള വ്യക്തിയായിരുന്നു ഡ്രൈവർ. ഇയാൾ ഹെവി ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച് അപകടമുണ്ടാക്കിയത് അശ്ര​ദ്ധ മാത്രമായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അപകടം ഉണ്ടാവും എന്ന് അറിഞ്ഞുകൊണ്ടുള്ള പ്രവർത്തിയാണ് ഇതെന്ന് കോടതി വിലയിരുത്തി.

ഇവിടെ മൃദു സമീപനം സ്വീകരിച്ചാൽ ഡ്രൈവിങ് നേരംമ്പോക്ക് മാത്രമായി കാണുന്ന സ്ഥിതിയുണ്ടാവും. അശ്രദ്ധ മൂലം മനപൂർവമല്ലാത്ത നരഹത്യക്ക് ഇടയാക്കിയതിന് 304 എ വകുപ്പാണ് ബാധകമാവുക എന്ന പ്രതികളുടെ വാദം ഹൈക്കോടതി തള്ളി.

ലൈസൻസ് ഇല്ലാത്തയാൾ വാഹനം ഓടിച്ചാൽ അത് മരണത്തിലേക്ക് നയിച്ചേക്കാം എന്ന് അറിവുള്ളതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അം​ഗീകരിച്ചു. നരഹത്യ കുറ്റത്തിന് ഐപിസി 304 പ്രകാരം വിചാരണക്കോടതി വിധിച്ച ശിക്ഷയേയും ഹൈക്കോടതി ശരിവെച്ചു.

Eng­lish summary;There is no need to be kind to adven­tur­ous motorists; High Court

You may also like this video;

Exit mobile version