Site icon Janayugom Online

ആളുകള്‍ക്ക് തലച്ചോറില്ലെന്ന് കരുതിയോ? ആദിപുരുഷ് സിനിമയുടെ നിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

adipurush

ഹൈന്ദവ ഇതിഹാസമായ രാമായണം ആസ്പദമാക്കി നിര്‍മ്മിച്ച ആദിപുരുഷ് സിനിമയുടെ നിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘ആദിപുരുഷ്’ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ സിനിമയില്‍ പ്രേക്ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആരോപിക്കുന്നു.

സഹ എഴുത്തുകാരൻ മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി, ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ നോട്ടീസ് അയച്ചു. സിനിമ കണ്ടിട്ട് ആളുകള്‍ പ്രകോപിതരാകാത്തത് ഭാഗ്യമായി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുവേണ്ടി മാത്രമുള്ള സിനിമകളെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള സീനുകളും ചിത്രത്തിലുണ്ടായിരുന്നു. സെൻസർ ബോർഡ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ടോയെന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചു.

അതേസമയം ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ സംഭാഷണങ്ങൾ നീക്കം ചെയ്തതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്താണ് ചെയ്യുന്നതെന്ന് സെൻസർ ബോർഡിനോട് ചോദിക്കാൻ കോടതി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

സിനിമ കാണുന്ന രാജ്യത്തെ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ജനതയെ മസ്തിഷ്കമില്ലാത്തവരായി കണക്കാക്കുകയാണോ എന്ന് കോടതി ചോദിച്ചു. കേസിൽ നാളെ വാദം കേൾക്കൽ തുടരും.

Eng­lish Sum­ma­ry: Think peo­ple don’t have brains? The court severe­ly crit­i­cized the mak­ers of Adipu­rush movie

You may also like this video

Exit mobile version