Site iconSite icon Janayugom Online

തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു

മകര സംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. കൊട്ടാരം കുടുംബാംഗത്തിന്റെ മരണം മൂലം പരമ്പരാഗതമായ ചടങ്ങുകളൊന്നുമില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്. സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ രാവിലെ ഏഴ് മണിയോടെ പുണ്യാഹം തളിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പകരം പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് വച്ചത്. തിരുവാഭരണ പേടകങ്ങള്‍ കാണാൻ രാവിലെ ഏഴ് മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. 

ഒരുമണിയോടെ കൊട്ടാരം കുടുംബാംഗങ്ങള്‍ പേടകങ്ങള്‍ കൈമാറി. ഗുരുസ്വാമി തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു. പത്തനംതിട്ട എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. 

അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ച തിരുവാഭരണ ഘോഷയാത്ര സംഘം ഇന്ന് പുലർച്ചെ രണ്ടിന് അവിടെനിന്നും പുറപ്പെട്ട് ളാഹയിൽ വനംവകുപ്പിന്റെ സത്രത്തിൽ വിശ്രമിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് നീലിമലയിലെത്തി, അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഗുരുസ്വാമിയിൽ നിന്നു മേൽശാന്തിയും തന്ത്രിയും ചേർന്നു തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. 

Eng­lish Sum­ma­ry; Thiruvab­ha­ran pro­ces­sion start­ed from the pandalam
You may also like this video

Exit mobile version