Site icon Janayugom Online

പകരം വീട്ടാനൊരുങ്ങി തിരുവനന്തപുരം

15 വര്‍ഷക്കാലത്തെ അനാഥത്വത്തിന് പകരം വീട്ടാനൊരുങ്ങുകയാണ് തിരുവനന്തപുരം മണ്ഡലം. ദന്തഗോപുരവാസികളെയും ആഗോളപൗരന്മാരെയും തെരഞ്ഞെടുത്തയച്ച് വീണ്ടുമൊരു തെറ്റ് വരുത്താന്‍ അനന്തപുരിയിലെ വോട്ടര്‍മാര്‍ തയ്യാറല്ല. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന, മനുഷ്യന്റെ പ്രശ്നങ്ങളും പരിഭവങ്ങളും മനസിലാക്കുന്ന, അവരുടെ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന പന്ന്യന്‍ രവീന്ദ്രനെ വലിയ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്കയക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നതിന്, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സ്നേഹോഷ്മള പ്രതികരണങ്ങള്‍ സാക്ഷ്യമാകുന്നു.

വളരെ നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ജനങ്ങള്‍ ആവേശത്തിലായി. പതിറ്റാണ്ടുകളായി തിരുവനന്തപുരത്തിന്റെ സ്വന്തമായ പന്ന്യന്റെ ഇടപെടലുകള്‍ ഇവിടത്തുകാര്‍ക്ക് നന്നായി അറിയാം.
2009 വരെയുള്ള മൂന്നര വര്‍ഷക്കാലം എംപിയായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പന്ന്യനെന്ന മികച്ച ജനപ്രതിനിധിയുടെ തെളിവുകളായി ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടയാളിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും താല്പര്യമില്ല. യുഡിഎഫ് പ്രതിനിധിയായ നിലവിലുള്ള എംപിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്നും വോട്ട് ചെയ്തവര്‍ തന്നെ പരാതിപ്പെടുന്നു. ഇത്തവണ കൈത്തെറ്റ് തിരുത്തുമെന്നുറപ്പിച്ചാണ് വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആവേശകരമായാണ് മുന്നേറുന്നത്. നഗര‑ഗ്രാമപ്രദേശങ്ങളിലാകെ ചുവരെഴുത്തുകളും ബോര്‍ഡുകളും പോസ്റ്ററുകളും നിറഞ്ഞു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തി പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശനം നടത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് പാളയം മുതല്‍ തമ്പാനൂര്‍ വരെ നടത്തിയ റോഡ് ഷോയില്‍ ആയിരത്തിലധികം പ്രവര്‍ത്തകരാണ് കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും പങ്കെടുത്തത്. ആവേശകരമായ പ്രതികരണമാണ് കോവളം, നെയ്യാറ്റിന്‍കര, നേമം, പാറശാല മണ്ഡലങ്ങളിലെ റോഡ് ഷോകളിലുമുണ്ടായത്.

നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള കാമ്പസുകളിലും വിവിധ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണാനെത്തി. നഗരത്തില്‍ മാത്രമല്ല, തീരദേശത്തും മലയോരമേഖലയിലുമെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഉജ്വല സ്വീകരണം മണ്ഡലത്തില്‍ ഇത്തവണത്തെ ട്രെന്‍ഡ് വ്യക്തമാക്കുന്നതായിരുന്നു. ഇന്ന് കഴക്കൂട്ടം മണ്ഡലത്തിലാണ് പന്ന്യന്റെ റോഡ് ഷോ. പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഒമ്പതിന് നടക്കും. 11 മുതല്‍ അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമാകും.

Eng­lish Sum­ma­ry: thiru­vanan­tha­pu­ram lok sab­ha can­di­date pan­nyan raveendran
You may also like this video

Exit mobile version