Site iconSite icon Janayugom Online

തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക് വില്പനയില്‍ മുന്നില്‍ പാലക്കാട്

തിരുവോണം ബമ്പര്‍ വില്പന 23 ലക്ഷത്തിലേയ്ക്ക്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നില്‍. മൂന്നു ലക്ഷത്തിനടുത്ത് വില്പനയുമായി പിന്നാലെ തലസ്ഥാന നഗരിയും രണ്ടര ലക്ഷത്തിനടുത്ത് വില്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. തിരുവോണം ബമ്പറിന്റെ (ബിആര്‍ 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതമാണ്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മിഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും രണ്ട് ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 

500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര്‍ 2024 വില്പനയുടെ ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറുലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.

Exit mobile version