Site icon Janayugom Online

സിഗരറ്റ് നിരോധിക്കാന്‍ നീക്കവുമായി ഈ രാജ്യം

ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സിഗരറ്റ് ഉപയോഗിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രധാനമന്ത്രി റിഷി സുനക് ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009 ജനുവരി ഒന്ന് മുതൽ ജനിച്ചവർക്ക് ഭാവിയിൽ പുകയില വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ വർഷം ന്യൂസിലൻഡ് പ്രഖ്യാപനമിറക്കിയിരുന്നു. ഇതിന് സമാനമായി പുകയില വിരുദ്ധ നടപടികള്‍ ആവിഷ്ക്കരിക്കാനാണ് സുനക് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. 

2030 ഓടെ പുകവലി പൂർണമായും ഉപേക്ഷിക്കാനും പുകയില രഹിത രാജ്യമാകാനുമുള്ള ലക്ഷ്യത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പുകവലി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് റോയിട്ടേഴ്സിന് അയച്ച ഇമെയിലില്‍ പറഞ്ഞു. സൗജന്യ ഇ‑സിഗരറ്റുകള്‍ (വാപ്പ് കിറ്റുകൾ) നിരോധിക്കുക, ഗർഭിണികളെ പുകവലി ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൗച്ചർ പദ്ധതി ആവിഷ്ക്കരിക്കുക, സിഗരറ്റ് പായ്ക്കറ്റുകളിലെ കൺസൾട്ടിങ് എന്നിവ നടപടികളിൽ ഉൾപ്പെടുന്നു. ദി ഗാർഡിയൻ റിപ്പോർട്ടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വക്താവ് വിസമ്മതിച്ചു. 

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് സുനക്കിന്റെ പുതിയ ഉപഭോക്തൃ കേന്ദ്രീകൃത നീക്കത്തിന്റെ ഭാഗമാണ് നയങ്ങളെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇ‑സിഗരറ്റ് നിരോധനത്തിന്റെ ഭാഗമായി ചില്ലറ വ്യാപാരികള്‍ കുട്ടികള്‍ക്ക് വാപ്പ് സാമ്പിളുകള്‍ സൗജന്യമായി നൽകുന്നത് തടയുമെന്ന് മേയ് മാസത്തിൽ ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. പാരിസ്ഥിതികവും ആരോഗ്യപരവുമായ കാരണങ്ങളാൽ 2024 ഓടെ ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വാപ്പുകളുടെ വിൽപ്പന നിരോധിക്കണമെന്ന് ജൂലൈയിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Summary:This coun­try is mov­ing to ban cigarettes
You may also like this video

Exit mobile version