Site icon Janayugom Online

ഇത് ഇന്ത്യയാണ്, അമിത്ഷായോട് തുറന്നടിച്ച് സ്റ്റാലിന്‍

സംഘപരിവാര്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രി അമിത്ഷായുടെ തീരുമാനത്തിനെതിരേ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ രാജ്യത്തെ പരിപൂര്‍ണമായും ഐക്യത്തിന്റെ നൂലിഴയില്‍ ഒന്നിപ്പിക്കാന്‍ ഹിന്ദിക്ക് സാധിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായിട്ടാണ് സ്റ്റാലിന്‍ എത്തിയിരിക്കുന്നത്. . ഇന്ത്യ ഇപ്പോഴും ഇന്ത്യ തന്നെയാണെന്നും ഹിന്ദ്യ ആക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അംഗീകരിക്കണമെന്നും ഹിന്ദിക്ക് നല്‍കിയിരിക്കുന്ന അതേ പ്രാധാന്യം രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഭാഷകള്‍ക്കും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 14നാണ് രാജ്യത്ത് ‘ഹിന്ദി ദിവസ്’ ആചരിക്കുന്നത്. അന്നേ ദിവസം അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദി വളര്‍ന്നാലേ മറ്റ് ഭാഷകളും വളരുകയുള്ളുവെന്നുമായിരുന്നു ഷായുടെ പരാമര്‍ശം.എന്നാല്‍ ഇത് ഇന്ത്യയാണെന്നും ഹിന്ദി ദിവസ് എന്നത് മാറ്റി ഇന്ത്യയിലെ എല്ലാ ഭാഷകളേയും ആദരിക്കുന്ന ദിവസമാക്കി സെപ്റ്റംബര്‍ 14നെ മാറ്റണമെന്നുമായിരുന്നു ഇതിനോട് സ്റ്റാലിന്റെ പ്രതികരണം.‘രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും മനസിലാക്കാന്‍ ഒരാള്‍ ഹിന്ദി പഠിക്കണമെന്ന് പറയുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന് എതിരാണ്. ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും ഹിന്ദിയിലല്ല. തമിഴ് നയിക്കുന്ന ദ്രാവിഡ ഭാഷ രാജ്യത്തിനകത്തും പുറത്തും നിലനിന്നിരുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്തിന്റെ ശരിയായ ചരിത്രം മനസിലാക്കാന്‍ അതിന്റെ തെക്കേ ഭാഗത്തുനിന്നും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് എഴുതി തുടങ്ങണമെന്ന് ചരിത്രകാരന്മാര്‍ ചിന്തിച്ചിരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയെ ദേശീയ ഭാഷയാക്കി ഉയര്‍ത്തി കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുടെ ‘ആധിപത്യ’ മനോഭാവത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭാഷയെ സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ചരിത്രമുണ്ട് തമിഴിന്. ഹിന്ദിയും ഇംഗ്ലീഷും രാജ്യത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭാഷകളാണ്,’ 1965ല്‍ നടന്ന ഹിന്ദി വിരുദ്ധ കലാപത്തെ ഉദ്ധരിച്ച് സ്റ്റാലിന്‍ പറഞ്ഞുഹിന്ദിയുടെ ആധിപത്യം കാരണം മൈഥിലി, ബോജ്പൂരി തുടങ്ങിയ ഭാഷകള്‍ക്ക് വംശനാശം സംഭവിക്കുകയാണ്.

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ തമിഴ് പോലെയുള്ള ഭാഷകളെ ഹിന്ദിയുടെ ആധിപത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു മതില്‍ തീര്‍ത്തിരുന്നു. അതിന്റെ ശക്തിയിലാണ് ഇതുവരെ തമിഴ് ഹിന്ദിയുടെ ആധിപത്യത്തില്‍ പെടാത്തതെന്നും സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഭാഷകളെ കുറിച്ചും അമിത്ഷായ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കില്‍ ഹിന്ദിക്കും സംസ്‌കൃതത്തിനും നല്‍കുന്നതുപോലെയുള്ള പരിഗണന അദ്ദേഹം തമിഴിനും നല്‍കിയേനെയെന്നും സ്റ്റാലിന്‍ പറഞ്ഞു.ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഭാഷകളും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക, ഭരണ ഭാഷകളായി ഷാ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭാഷകളെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചതിന് ശേഷം, സംസ്‌കാരവും ചരിത്രവും ശക്തിപ്പെടുത്തുന്നതിനായി ഹിന്ദി ദിവസിന്റെ പേര് ഇന്ത്യന്‍ ഭാഷാ ദിനമായി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.ഹിന്ദി ദിവസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കന്നഡ പാട്ടുകള്‍ പാടി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യയില്‍ ഒരു ഭാഷയെ മാത്രം ആഘോഷിക്കുന്നത് തെറ്റാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

Eng­lish Summary:
This is India, Stal­in open­ly to Amit Shah

You may also like this video: 

Exit mobile version