Site icon Janayugom Online

റിസര്‍വ്വ് ബഞ്ച് ക്രിസ്റ്റ്യാനോയ്ക്ക് ലോകകപ്പ് നേടാനുള്ള അവസരം; റാമോസിന്റെ ഹാട്രിക് 32 വര്‍ഷത്തിന് ശേഷം ആദ്യം

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കൊണ്ട് സ്റ്റാര്‍ട്ട് ചെയ്യിപ്പിക്കാത്തതാണ് പോര്‍ച്ചുഗല്‍ ആരാധകരുടെ ഇപ്പോഴത്തെ സംസാര വിഷയം. മത്സരത്തില്‍ ഹാട്രിക് നേടിയ ഗൊണ്‍സാലോ റാമോസിന് ഇടം നല്‍കാനായി ക്രിസ്റ്റ്യാനോയെ ഇനിയും റിസര്‍വ് ബഞ്ചിലിരുത്തണമെന്നും ഇരുത്തരുതെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. അതുപോലെ ക്രിസ്റ്റ്യാനോയുടെ കാലം കഴിഞ്ഞുവെന്നും പലരും കരുതുന്നു. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് അവസരം കൊടുക്കാതിരിക്കുന്നത് പോര്‍ച്ചുഗല്‍ ഫുട്ബോളിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറക്കുന്നതിന് തുല്യമാണെന്നും ചിലര്‍ വിലയിരുത്തുന്നു.

സംഭവം ശരിയാണ്. റൊണാള്‍ഡോ ഇത് അഞ്ചാമത്തെ ലോകകപ്പാണ് കളിക്കുന്നത്. അഞ്ച് യൂറോ കപ്പും കളിച്ചു. 2016ല്‍ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗലിന് കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. അതും ഫൈനലില്‍ പരിക്കു കാരണം ബാൻഡേജ് വലിച്ചുകെട്ടിയ കാലുമായി കോച്ചിനൊപ്പം ഗ്രൗണ്ടിന് പുറത്ത് നിന്ന് സഹകളിക്കാര്‍ക്ക് ആവേശം പകര്‍ന്ന്. ഇനി മറ്റൊരു കാര്യം കൂടി. 2004ലെ യൂറോകപ്പിലാണ് ഒരു സുപ്രധാന കളിയില്‍ റോണാള്‍ഡോ സ്റ്റാര്‍ട്ട് ചെയ്യാതിരുന്നത്. റഷ്യയോട് പോര്‍ച്ചുഗല്‍ 2–0ന് ജയിച്ച കളിയാണ് അത്. പിന്നീടുള്ള എല്ലാ സുപ്രധാന കളികളും റൊണാള്‍ഡോ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് പതിനെട്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ കളി ആരംഭിച്ചത്. 

2006ലാണ് റോണാള്‍ഡോ ആദ്യ ലോകകപ്പ് കളിക്കുന്നത്. അതിന് ശേഷം സ്വിറ്റ്സര്‍ലൻഡ് കളിക്ക് മുമ്പ് പോര്‍ച്ചുഗല്‍ 21 കളികള്‍ കളിച്ചു. ആകെ നേടിയത് 30 ഗോളുകളും. അങ്ങനെയൊരു ഗോള്‍ നില വച്ച് കപ്പ് നേടാനാകില്ല. അതുകൊണ്ട് തന്നെ തെളിയിക്കപ്പെട്ട ഒരു ഗോള്‍ സ്കോററെ കിട്ടുമ്പോള്‍ തീര്‍ച്ചയായും മാറ്റി നിര്‍ത്താനാകില്ല.

മറ്റൊരു കാര്യം കൂടി ലോകകപ്പിന്റെ നോക്ക്ഔട്ട് റൗണ്ടില്‍ ഹാട്രിക് പിറക്കുന്നത് 32 കൊല്ലങ്ങള്‍ക്ക് ശേഷമാണ്. 1990ല്‍ കോസ്റ്ററിക്കയ്ക്കെതിരെ ചെക്കോസ്ലാവ്യയുടെ തോമസ് കുറാവ്യ ആണ് അവസാനമായി നോക്കൗട്ടില്‍ ഹാട്രിക് നേടുന്നത്. വീണ്ടും അത്തരമൊന്ന് സംഭവിക്കാൻ ആദ്യ ലോകകപ്പ് മത്സരം കളിച്ച ഗൊണ്‍സാലോ റാമോസ് എത്തേണ്ടി വന്നു. അതിനെക്കുറിച്ച് സംസാരിക്കാതെ ക്രിസ്റ്റ്യാനോയുടെ ഭാവിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ല. 

മാത്രമല്ല, ഇത് ക്രിസ്റ്റാനോയ്ക്ക് ആദ്യ ലോകകപ്പ് നേടാനുള്ള അവസരമാണ് ഇത്. സ്വിറ്റ്സര്‍ലൻഡിനെതിരായ കളിയില്‍ ജോ ഫിലിക്സും റാമോസും ഡിഫൻഡര്‍മാരെ നന്നായി ഓടിക്കുന്നത് നമ്മള്‍ കണ്ടതാണ്. രണ്ട് പേരും രണ്ടറ്റത്തു കൂടി മുന്നേറുന്നതിനാല്‍ ആരെ പിടിക്കണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു ഡിഫൻഡര്‍മാര്‍. അറുപതോ എഴുപതോ എഴുപതോ മിനിറ്റ് ഓടി തളര്‍ന്ന എതിരാളികളുടെ പ്രതിരോധ കോട്ടയില്‍ വിള്ളല്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. അവസാന ഇരുപതോ മുപ്പതോ മിനിറ്റ് നേരത്തേക്ക് ഗ്രൗണ്ടിലെത്തിയാല്‍ റൊണാള്‍ഡോയെ മാര്‍ക്ക് ചെയ്യാൻ തളര്‍ന്നു പോയ എതിരാളികള്‍ക്ക് സാധിക്കാതെ വരും. ഇത് ഗോളടിക്കാനുള്ള അവസരമാക്കി മാറ്റി അദ്ദേഹം റിസര്‍വ്വ് ബഞ്ചിലിരുന്നാല്‍ ഈ ലോകകപ്പും കൊണ്ട് തന്നെ അദ്ദേഹത്തിനും സ്പെയിനിനും മടങ്ങാനാകും.
Eng­lish sum­mery: This is the oppor­tu­ni­ty to won world cup chris­tiano ronaldo
You May Also Like This Video

Exit mobile version