ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാം താരം മീശവിനീത് വീണ്ടും അറസ്റ്റിൽ. എന്നാല്‍ ഇത്തവണ കേസ് കൊലപാതക ശ്രമമാണ്. മടവൂർ കുറിച്ച് സ്വദേശി സമീർ ഖാനെ കമ്പി വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് മീശ വിനീതിനെ റിമാൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ ഒളിവിലാണ്. ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിനീത് പല ക്രിമിനൽ കേസുകളിലെയും പ്രതിയായിരുന്നു. സമീർഖാന്റെ സുഹൃത്ത് ജിത്തു വിനീത് അടക്കമുള്ള ആറംഗസംഘത്തിലെ റഫീഖിനെ സമീർഖാന്റെ ഫോണിലൂടെ ചീത്ത വിളിച്ചു, ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടങ്ങിയത്. ഫോൺ വിളിക്ക് പിന്നാലെ റഫീഖും വിനീതുമടക്കമുള്ള സംഘം സമീർഖാനെയും ജിത്തുവിനെയും തിരക്കിയെത്തി. സംഭവസമയത്ത് ജിത്തു മുങ്ങി, ഇതോടെ അക്രമി സംഘം സമീർഖാനെ ആക്രമിക്കുകയും, കമ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സമീർഖാൻ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിലായ വിനീത് മാധ്യമങ്ങൾക്ക് മുന്നിലൂടെ മീശ പിരിച്ച് കൂസലില്ലാതെ നടന്നു പോകുന്നത് കാണാം. ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികളുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മുൻപ് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ പെട്രോൾ പമ്പ് മാനേജരുടെ പണം കവർന്ന കേസിലും അറസ്റ്റിലായിരുന്നു.
English Summary:This time the case is attempted murder; Meeshavineeth arrested again
You may also like this video

