Site icon Janayugom Online

ഇതായിരുന്നില്ല, ഞങ്ങള്‍ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യ

“ഇതായിരുന്നില്ല, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ സ്വപ്നം കണ്ട ഇന്ത്യ, ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ബിജെപിയുടെ അടിമകളായിരിക്കുകയെന്നല്ല” 110-ാം വയസിലും പോരാട്ടത്തിന്റെ ഊര്‍ജം നിറയുന്ന വാക്കുകള്‍. ഊന്നുവടിയേന്തിയ കൈകള്‍ വിറയ്ക്കുന്നുണ്ടെങ്കിലും അചഞ്ചലനായി നിന്നുകൊണ്ട് ഗാന്ധര്‍വ് സിങ് എന്ന സ്വാതന്ത്ര്യ സമരപോരാളിയുടെ വാക്കുകള്‍ രാജ്യത്തിന്റെ സ്ഥിതിയുടെ നേര്‍സാക്ഷ്യമാകുന്നു.

കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെ ദീര്‍ഘകാലമായി കര്‍ഷകര്‍ തെരുവില്‍ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗാസിപൂരില്‍ ഗാന്ധര്‍വ് സിങ് ഉള്‍പ്പെടെയുള്ള നിരവധിപേരാണ് സമരത്തിന് നിശബ്ദസാക്ഷികളായി അണിനിരക്കുന്നത്. തന്റെ മുപ്പതുകളിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഗാന്ധര്‍വ് സിങ് അണിചേര്‍ന്നത്. ഇവിടെ കര്‍ഷക സമരവേദിയില്‍ പോരാളികളുടെ ആത്മസമര്‍പ്പണം പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇപ്പോള്‍ തങ്ങളെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയാണ്. അദ്ദേഹം ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു. 

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ ഭഗവത്ഗീതയിലെ ശ്ലോകങ്ങള്‍ ഉരുവിടുന്നതോടൊപ്പം അദ്ദേഹം മറ്റൊരു മന്ത്രവും കൂടി ചൊല്ലുന്നു, ബിജെപി മുക്ത ഭാരതം. ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ ആരോടും ചോദിക്കാതെ, ചര്‍ച്ച ചെയ്യാതെ അടിച്ചേല്‍പ്പിക്കുന്നു. ഇതാണ് അക്കാലത്തെയും ഇക്കാലത്തെയും ഭരണകൂടങ്ങളുടെ സാമ്യതകളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

എത്രമാത്രം ജനവിരുദ്ധമായ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നത് രാജ്യമെമ്പാടും ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവിധ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ വ്യക്തമായ അജണ്ടയായിരുന്നു. ബിജെപി സര്‍ക്കാരിന്റെ നയം ഇതുതന്നെയല്ലേ? ബ്രിട്ടീഷുകാരുടെ അതേ ശൈലിയാണ് ഇവരും സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എതിര്‍ക്കുന്നവരെ ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹിയെന്നും ഖലിസ്ഥാനിയെന്നും തീവ്രവാദിയെന്നും പാകിസ്ഥാനിയെന്നും സമൂഹവിരുദ്ധരെന്നുമൊക്കെയാണ് മുദ്രകുത്തുന്നതെന്ന് ഗാന്ധര്‍വ് സിങ് വിശദമാക്കുന്നു. 

രാജ്യസ്നേഹമെന്നത് ഭരണകൂടം പറയുന്നതെല്ലാം കണ്ണുമടച്ച് അനുസരിക്കുകയല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന നൂറുകണക്കിന് പേരുടെ പ്രതിനിധിയാണ് ഗാന്ധര്‍വ് സിങ്. ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരിനിയമങ്ങള്‍ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Eng­lish Sum­ma­ry : this was not the inde­pen­dent india we dreamt

You may also like this video :

Exit mobile version