Site icon Janayugom Online

കാലവർഷക്കെടുതി : ഇടുക്കിയിൽ മരണം അഞ്ചായി

death

കനത്ത കാറ്റിലും മഴയിലും മരം വീണ് ഇന്നലെ ഇടുക്കിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഇതോടെ ജില്ലയിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.
ഏലത്തോട്ടങ്ങളിൽ ജോലിക്കിടെ മൂന്നിടങ്ങളിലായി മരം കടപുഴകി വീണാണ് മൂന്ന് പേർ മരിച്ചത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷ്മി പാണ്ടി (62), നെടുങ്കണ്ടം പൊന്നാംകാണയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളി സോമു ലാക്ര (60), ഉടുമ്പൻചോല മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണാണ് അപകടം.
പൂപ്പാറയില്‍ ഏഴ് പേരാണ് തോട്ടത്തിൽ ജോലിയ്ക്കുണ്ടായിരുന്നത്. ഇവരിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ട് പേർ ഓടി രക്ഷപെട്ടു. സെൽവി, മീന, ദർശിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായതിനെ തുടർന്ന് സർക്കാരിന്റെ അടിയന്തര സഹായമായി 10,000 രൂപ ലക്ഷ്മിയുടെ വീട്ടുകാർക്ക് എത്തിച്ചതായി പൂപ്പാറ വില്ലേജ് ഓഫീസർ അറിയിച്ചു.
പൊന്നാങ്കാണിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ മരം വീണാണ് ഝാർഖണ്ഡ് സ്വദേശി സോമു ലാക്ര മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഝാർഖണ്ഡ് സ്വദേശിയായ ബജ്ജു കിൻഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുമ്പൻചോലയിൽ മയിലാടുംപാറ സെന്റ്. മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് മുത്തുലക്ഷ്മി മരിച്ചത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പേത്തൊട്ടി, ശാന്തൻപാറ, സേനാപതി മേഖലകളിൽ മരം വീണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു.
അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ 22കാരനെ മൂന്നാം ദിവസവും കണ്ടെത്താനായിട്ടില്ല. 

Eng­lish Sum­ma­ry: Three peo­ple died after a tree fell in Iduk­ki; One is in crit­i­cal condition

You may like this video also

Exit mobile version