Site icon Janayugom Online

റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ കവലയിലെ ഫലക്ക് മജിലീസ് റെസ്റ്റോറന്റിലാണ് പൊട്ടിതെറിയുണ്ടായത്. അടുക്കളയിൽ ജോലിയിലുണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി കലാമുദ്ദീൻ (27), ബീഹാർ സ്വദേശി സിറാജുദ്ദീൻ (27), കടയ്ക്കു മുമ്പിൽ നിൽക്കുകയായിരുന്ന പുഴിക്കാട് പാലമുരുപ്പേൽ കണ്ണൻ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ നിരവധി പേർ തീപിടുത്ത സമയത്ത് ഓടി രക്ഷപെടുകയായിരുന്നു. അടുക്കളയിൽ ഗ്യാസ് പൊട്ടിയതോടെ പുറത്തേക്ക് ഓടുന്നതിനിടയിലായിരുന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. മെ‍ഡിക്കൽ മിഷൻ സ്വദേശികളായ ഷെഫിൻ, ഹാഷിം എന്നിവരാണ് റെസ്റ്റോറന്റ് നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന ആറ് എൽപിജി സിലിണ്ടറുകൾ ഉടന്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത് തുടർ അപകട സാദ്ധ്യത ഒഴിവാക്കി. അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫിറ്റിംഗ്സുകൾ, ഗ്ലാസ്സ് ഡോറുകൾ, ജനൽ, കതകുകൾ എന്നിവ പൂർണ്ണമായും തകർന്നിട്ടുണ്ട്.

അടൂർ അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി റജികുമാർ, റ്റി എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അജി കുമാർ, സന്തോഷ്, അമൃതാജി, മനോജ് കുമാർ, രാജേഷ് കുമാർ, അഭിഷേക്, ഭാർഗ്ഗവൻ, വേണു ഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അടൂരിൽ നിന്നും ഫയർഫോഴ്സ് അസി. സ്റ്റേഷൻ മാസ്റ്റർ റെജി കുമാർ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. പന്തളം പോലീസ്, കെഎസ്ഇബി അധികൃതരുംസ്ഥലത്തെത്തിയിരുന്നു.

Eng­lish summary;Three peo­ple were injured when a gas cylin­der in a restau­rant exploded
You may also like this video;

Exit mobile version