ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. കുൽഗാമിലെ അഹ്വാതു മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. പാകിസ്ഥാന്‍ സ്വദേശിക്ക് പുറമെ ബട്‌പോറയിലെ മുഹമ്മദ് ഷാഫി ഗാനി, തകിയ ഗോപാൽപോരയിലെ യാവർ എന്ന മുഹമ്മദ് ആസിഫ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസ്/സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികനും രണ്ട് പ്രദേശവാസികള്‍ക്കും വെടിയേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒരു എകെ 56, രണ്ട് എകെ 47, ഒരു പിസ്റ്റൾ, ഗ്രനേഡ്, വെടിയുണ്ടകള്‍ എന്നിവയുൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
English Summary: Three terrorists killed in Kashmir
You may like this video also