Site icon Janayugom Online

മൂന്ന്‌ വയസുകാരനെ കൊലപ്പെടുത്തിയത്‌ കാമുകനൊപ്പം ജീവിക്കാനെന്ന്‌ യുവതി

palalkad

എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ്‌ ഷാന്‍-ആസിയ ദമ്പതികളുടെ മകന്‍ മൂന്ന്‌ വയസുകാരനെ കൊലപ്പെടുത്തിയത്‌ കാമുകനൊപ്പം ജീവിക്കാനെന്ന്‌ അമ്മയുടെ മൊഴി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നു പറഞ്ഞ് ആസിയ മൂന്നു വയസുകാരനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവത്തിന് തുടക്കം.

രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തിയ കുട്ടി നേരത്തെ മരിച്ചതായി ഡോക്‌ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയതിന്റെ പാടുകളും കണ്ടെത്തി. തുടര്‍ന്ന്‌ വിവരം പൊലീസിന് കൈമാറി. പൊലീസ്‌ എത്തി ചോദ്യം ചെയ്‌തപ്പോഴാണ്‌ മൂന്നുവയസുകാരനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുട്ടിയുടെ അമ്മ ആസിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദീര്‍ഘകാലമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. കാമുകനൊപ്പം ജീവിക്കാന്‍ മകന്‍ തടസമാണെന്ന് വ്യക്തമായതോടെയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്ന് ആസിയ മൊഴി നല്‍കി.
അതേസമയം കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നും ആസിയയുടെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് മുത്തച്ഛന്‍ ഇബ്രാഹിം രംഗത്തു വന്നിരുന്നു. എന്നാല്‍ ആസിയയുടെ സഹോദരി ഇത്‌ നിഷേധിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കസബ പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Three-year-old girl killed for try­ing to live with boyfriend

You may like this video also

Exit mobile version