Site icon Janayugom Online

തൃക്കാക്കരഉപതെരഞ്ഞെടുപ്പ്,സ്ഥാനാര്‍ത്ഥിയെചൊല്ലി പടയൊരുക്കം,സുധാകരനും,സതീശനുമെതിരേ നിരവധിനേതാക്കള്‍

പിടിതോമസിന്‍റെ നിര്യാണത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത. കെപിസിസി പ്രസിഡന്‍ര് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൂടുതള്‍ സഹകരണത്തോടെ രംഗത്തെത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇതുവരെ നേതൃത്വം കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാനും എ ഗ്രൂപ്പ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്‍ അഭിപ്രായപ്പെടുന്നു.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തൃക്കാക്കര മണ്ഡലത്തിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് എ, ഐ ഗ്രൂപ്പിനുളളിലെ അതൃപ്തി പ്രകടമായത്. ജില്ലയില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടായിട്ടും ഇതുവരെ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ പരാതി. കോണ്‍ഗ്രസില്‍ ഇത്തരം കീഴ്‌വഴക്കമില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു.

പി ടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും അദ്ദേഹം തളളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. സുധാകരനും സതീശനും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിനെതിരെ ഇരുഗ്രൂപ്പുകളും കടുത്ത അതൃപ്തിയിലാണ്.സ്വന്തം അക്കൗണ്ടിലായിരുന്ന തൃക്കാക്കര സീറ്റ് തിരികെ ലഭിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. കുടുംബവാഴ്ചയെ എതിര്‍ത്തിരുന്ന പി ടി തോമസിന്റെ നിലപാട് ചൂണ്ടിക്കാട്ടി ഉമയുടെ സ്ഥാനാര്‍ത്ഥിത്വം ഐ ഗ്രൂപ്പും തളളുന്നു.

ചുരുക്കത്തില്‍ പുതിയ നേതൃത്വത്തിനെതിരായ ഗ്രൂപ്പ് നേതാക്കളുടെ പടയൊരുക്കം തൃക്കാക്കരയില്‍ തുടങ്ങിക്കഴിഞ്ഞു.വരും ദിവസങ്ങളിലും മറ്റ്‌ നേതാക്കളും രംഗത്തുവരുമെന്നാണ്‌ സൂചന.പാർടിയിലോ മണ്ഡലത്തിലെ നേതാക്കളോടൊ ഇതുവരെ സ്ഥാനാർഥിയെകുറിച്ച്‌ ചർച്ച ചെയ്‌തിട്ടില്ല. എന്നാൽ, കഴിഞ്ഞദിവസം പി ടി തോമസിന്റെ വസതി സന്ദർശിച്ച കെ സുധാകരനും വി ഡി സതീശനുമാണ്‌ സ്ഥാനാർഥിയെപ്പറ്റി സൂചന നൽകിയത്‌.മണ്ഡലത്തിൽ താമസിക്കുന്ന നേതാക്കളായ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, ഡൊമിനിക്‌ പ്രസന്റേഷൻ, എൻ വേണുഗോപാൽ, ദീപ്‌തിമേരി വർഗീസ്‌ എന്നിവരെ അറിയിക്കുകപോലും ചെയ്യാതെയാണ്‌ പി ടി തോമസിന്റെ വീട്ടിലെത്തിയത്.

ബ്ലോക്ക്‌ പ്രസിന്റുമാരെയും അറിയിച്ചില്ല. മണ്ഡലത്തിൽ ഒമ്പത്‌ ജില്ലാ സെക്രട്ടറിമാരുണ്ട്‌. അവരുമായും ചർച്ച ചെയ്‌തില്ല. ശക്തനായ സ്ഥാനാർഥിയുണ്ടെന്നും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ പറയുമെന്നുമാണ്‌ സുധാകരൻ അവിടെ പ്രതികരിച്ചത്‌.പി ടി തോമസിന്റെ 10 ലക്ഷം രൂപ കടബാധ്യത തീർക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളെയും പണം നൽകാൻ പോയപ്പോൾ അവഗണിച്ചു. സ്ഥാനാർഥിയെ തീരുമാനിച്ചോ എന്ന ചോദ്യത്തിന്‌ പി ടി തോമസിന്റെ നിലപാടും പ്രധാനമാണെന്നാണ്‌ ഡൊമിനിക്‌ പ്രസന്റേഷൻ പ്രതികരിച്ചത്‌.

ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന്‌ കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ്‌ പി ടിയെന്നാണ്‌ ഡൊമിനിക്‌ ചൊവ്വാഴ്‌ച പറഞ്ഞത്‌. കുടുംബവാഴ്‌ചയെ പി ടി എതിർത്തിരുന്നു എന്ന സൂചനയാണ്‌ ഇതിനുപിന്നിൽ. പൊതുസമ്മതികൂടി പരിഗണിച്ചാകണം സ്ഥാനാർഥി നിർണയം എന്നും ബുധനാഴ്‌ച ഒരു ചാനലിനോട്‌ അദ്ദേഹം പ്രതികരിച്ചു. സതീശൻ പ്രതിപക്ഷനേതാവായശേഷം പാടേ അവഗണിക്കുകയാണെന്ന പരാതിയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം കഴിഞ്ഞദിവസം എൽദോസ്‌ കുന്നപ്പള്ളി എംഎൽഎയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നതാണ്‌.

രമേശ്‌ ചെന്നിത്തലയുടെ അറിവോടെയാണിതെന്നാണ്‌ സൂചന. മുഹമ്മദ്‌ ഷിയാസിനെ ഡിസിസി പ്രസിഡന്റാക്കി ജില്ലാ നേതൃത്വം സതീശൻ തട്ടിയെടുത്തതോടെ പൂർണമായി അവഗണിക്കപ്പെട്ടു എന്ന വികാരമാണ്‌ ഐ ഗ്രൂപ്പിന്‌.എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണെങ്കിലും രാജ്യസഭാ സീറ്റ്‌ സതീശനും കെ സി വേണുഗോപാലും കരുനീക്കി ജില്ലയിൽ ആരുമറിയാതെ ജെബി മേത്തറിനു നൽകിയത്‌ എ ഗ്രൂപ്പിനെയും രോഷംകൊള്ളിക്കുന്നു

Eng­lish Sum­ma­ry: Thrikkakara by-elec­tion, war prepa­ra­tions for can­di­date, sev­er­al lead­ers against Sud­hakaran and Satheesan

You may also like this video:

Exit mobile version