Site icon Janayugom Online

സമയം വിലപ്പെട്ടത്

time

കാട് തഴയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും നട്ടുനനച്ചിട്ടല്ല. കാറ്റ്, കുളിര്, വെയിൽ, മഴ എന്നിവയൊന്നും അപേക്ഷ നൽകി കിട്ടുന്ന സംഗതികളുമല്ല. പ്രകൃതിയിലേക്ക് ശ്രദ്ധിച്ച് നോക്കിയാൽ ഇങ്ങനെ പലതും സംഭവിക്കുന്നത് കാണാം. ജന്തു-സസ്യ‑ജാലങ്ങൾക്ക് ഇവയെല്ലാം യാതൊരു നികുതിയും കൂടാതെ പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ, ഇവയുടെ ഉപയോഗം ആവശ്യാനുസരണം മതി. അല്ലെങ്കിൽ സ്വാഭാവികമായി ലഭ്യമായ ഇവയൊന്നും തികയാതെ വരും. 

അങ്ങനെതന്നെയാണ് സമയത്തിന്റെ കാര്യവും. ഇരുപത്തി നാല് മണിക്കൂറെന്നത് ക്ലിപ്തം. ഇതാണല്ലോ ഒരു ദിവസത്തിന്റെ ആയുസ്. ഇതിനിടയിൽ ലോകത്ത് എന്തെന്ത് സംഭവങ്ങൾ! ഓരോ മനുഷ്യനും ഓരോരോ നിമിഷവും ഒട്ടേറെ വിലപ്പെട്ടത്. ഇന്ന് ചെയ്യേണ്ടവയുടെ പട്ടികയിൽ ചുമതലകൾ പലതുണ്ട്. മണിക്കൂർ സൂചി സമയമാപിനിയിൽ ഒരു വട്ടം ചുറ്റുന്നതിനിടയിൽ നമുക്ക് ചെയ്യാനുള്ളത് സസൂക്ഷ്മം പദ്ധതിയിട്ട് ക്രമീകരിക്കുകയാണ് പ്രധാനം. 

പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് ഓരോ കാര്യങ്ങളും മുൻഗണനപ്പെടുത്തുക. അങ്ങനെയെങ്കിൽ നേരം പോയി, സമയം തികഞ്ഞില്ല, ആകെ തിരക്ക് എന്നീ വെറും പറച്ചിലുകൾ ഒഴിവാക്കാം. വിനോദോപാധികൾ ഏറിയ ഇക്കാലത്ത് വിചാരങ്ങൾ കുറയുന്നു, സമയം വിഫലമാകുന്നത് ഏറുന്നു.
ഭൂതകാലം കഥയാണ്. ഇന്നിലാണ് ജീവിക്കുന്നത്. നാളെ എന്നത് പ്രതീക്ഷ. പ്രശസ്ത കവി എൻ എൻ കക്കാടിന്റെ കവിത പോലെ “നാളെ ആരെന്നും എന്തെന്നും ആർക്കറിയാം.” അതെ, മിഥ്യയാണ് നാളെ. അതൊരു പ്രതീക്ഷ, പ്രതീക്ഷ മാത്രം.
“ഇപ്പോൾ ചെയ്യേണ്ടത് ഈ നിമിഷവും
ഇന്ന് ചെയ്യേണ്ടത് ഇപ്പോഴും
നാളെ ചെയ്യേണ്ടത് ഇന്നും ചെയ്യുക” എന്ന ഒരു വിജയമന്ത്രം കേട്ടത് ഓർക്കുന്നു.
അത്തരത്തിൽ സമയത്തെ ലഭ്യതയ്ക്കനുസരിച്ച് കരുതലോടെ ഉപയോഗിക്കുക. മാറ്റിവച്ച സംഗതികൾ, ചുമതലകൾ, പണികൾ എന്നിവ കുന്നുകൂടി നമ്മെ അലോസരപ്പെടുത്താതിരിക്കട്ടെ. സമയം നമുക്ക് വിധേയമല്ല. സമയത്തിനൊത്ത് സകലതും നമ്മൾ ക്രമീകരിക്കുക. ഒരു ദിവസം ഒന്നിലധികം ഉദയാസ്തമയം ഇല്ലല്ലോ. 

You may also like this video

Exit mobile version