Site icon Janayugom Online

ആറ്റുകാല്‍ പൊങ്കാല ഇന്ന്

ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിനു സമാനമായി ഇത്തവണയും പൊങ്കാല അർപ്പിക്കൽ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് രാവിലെ 10.50ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകരും. ക്ഷേത്ര വളപ്പിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1,500 പേർക്ക് ക്ഷേത്രദർശനത്തിന് അനുമതിയുണ്ട്. ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്.

രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്താനും നിർദേശിച്ചിട്ടുണ്ട്. പൂജാരിമാർ ഉൾപ്പെടെ 25 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ഘോഷയാത്രക്ക് ഔദ്യോഗികവാഹനങ്ങൾ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളു. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷിണിയോ, വിളംബര വാഹനങ്ങളോ പാടില്ല. വഴിപൂജയോ മറ്റ് നേർച്ച ദ്രവ്യങ്ങളോ അനുവദിക്കില്ല. പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Today is Attukal Pongala

You may also like this video;

Exit mobile version