രാജ്യം ഇന്ന് ഭരണഘടനാ ദിനം സമുചിതമായി ആചരിക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതൃത്വം നല്‍കും. 1949, നവംബര്‍ 26ന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് 2015 മുതല്‍ ഭരണഘടനാ ദിനം, സംവിധാന്‍ ദിവസ് ആയി ആചരിക്കുന്നത്.
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിവര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം അറിയിച്ചു. നിയമമന്ത്രാലയത്തിന്റെ ലെജിസ്ലേറ്റീവ് വിഭാഗം മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് തുടങ്ങിയ ഒമ്പത് ഭാഷകളില്‍ തയ്യാറാക്കിയ ഭരണഘടനയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ പരിപാടിയുടെ ഭാഗമായി പുറത്തിറക്കും. യഥാർത്ഥ ഭരണഘടനയിലെ കാലിഗ്രാഫിയെക്കുറിച്ചുള്ള ഒരു സ്മാരക ലഘുലേഖയും പുറത്തിറക്കും. തുടര്‍ന്ന് ഭരണഘടനാ വായന ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

