Site iconSite icon Janayugom Online

കടലുണ്ടി ട്രെയിൻ അപകടത്തിന് ഇന്ന് 23 വർഷം; നടുക്കുന്ന ഓർമ്മകളുമായി അബ്ദുൽ അസീസ്

ജീവിതത്തിൽ ചിലദിനങ്ങൾ പലർക്കും മറക്കാൻ പറ്റാത്തവയായി മാറും. മരണംവരെ ആ ദിവസം അവർക്കൊപ്പമുണ്ടാവും. കോഴിക്കോട് ഒളവണ്ണയിലും ജൂൺ 22 മറക്കാത്ത ഒരാളുണ്ട്, നാഗത്തുംപാടം മഠത്തിൽ അബ്ദുൽ അസീസ്. കടലുണ്ടി ട്രെയിൻ അപകടം നടന്ന തീയതി ഇന്നും രക്ഷാപ്രവര്‍ത്തകനായ അബ്ദുൽ അസീസ് ഓർത്തുവയ്ക്കുന്നു. 2001 ജൂൺ 22ന് രാമനാട്ടുകരയിൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പന്തലിടുമ്പോഴാണ് തൊട്ടടുത്ത വീട്ടിൽ ആ ഫോൺ വിളിയെത്തുന്നത്. കടലുണ്ടിയിൽ ട്രെയിൻ പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർ വെള്ളത്തിൽ മുങ്ങിയെന്നായിരുന്നു സന്ദേശം. ഒട്ടും താമസിക്കാതെ നേരെ കടലുണ്ടിയിലേക്ക്. അവിടെയെത്തിയപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച. വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന ട്രെയിനിന്റെ ബോഗികളിലെ മനുഷ്യജീവനുകൾ. ഉടൻ വെള്ളത്തിലേക്ക് എടുത്തുചാടി. രക്ഷിക്കാൻ പറ്റുന്ന 15 പേരെ മറ്റുള്ളവരുടെ സഹായത്തോടെ പുറത്തെത്തിച്ചു. 28 മൃതദേഹങ്ങളും ബോഗികളിൽ നിന്ന് പുറത്തുകൊണ്ടുവന്നു. 

നിരവധി ചെറുതും വലുതുമായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 23 വർഷം തികയുന്ന ഈ ദിവസം ഇനിയൊരിക്കലും ഇതുപോലൊരു ദുരന്തം ഉണ്ടാവരുതേ എന്ന ഒരു പ്രാർത്ഥനയേ അസീസിനുള്ളു. വെള്ളത്തിൽ മുങ്ങുന്ന ബോഗികളിൽ നിന്നും മനുഷ്യർ രക്ഷയ്ക്ക് വേണ്ടി കൈമാടി വിളിക്കുന്ന കാഴ്ച ഇന്നും തന്റെ മനസിൽ നോവായി നിൽക്കുന്നുണ്ടെന്നും അസീസ് വേദനയോടെ പറയുന്നു. കോഴിക്കോട്ടു നിന്നും വൈകീട്ട് യാത്ര പുറപ്പെട്ട 6602-ാം നമ്പർ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽനിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. 52 പേർക്ക് ജീവൻ നഷ്ടമാവുകയും 222 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

തോട്ടിൽ മുങ്ങിമരിച്ച കൊച്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തായിരുന്നു അസീസിന്റെ ആദ്യ രക്ഷാപ്രവർത്തനം. അന്ന് പതിനേഴ് വയസായിരുന്നു. തുടർന്ന് നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. കഴിഞ്ഞയാഴ്ച പന വീണ് മരിച്ച വൃദ്ധയുടെ വീടിനു മുകളിലെ മരം നീക്കുമ്പോൾ കൊമ്പ് തട്ടി വാരിയെല്ലുകൾക്ക് ക്ഷതം സംഭവിച്ച് ഇപ്പോള്‍ വിശ്രമത്തിലാണ് അബ്ദുൽ അസീസ്. 

Eng­lish Summary:Today marks 23 years of the Kadalun­di train acci­dent; Abdul Aziz with mov­ing memories
You may also like this video

Exit mobile version