Site icon Janayugom Online

തക്കാളി വില 100 കടന്നു; ഒരാഴ്ചകൊണ്ട് വില ഇരട്ടിയായി

കാലവര്‍ഷം എത്താൻ വൈകിയതോടെ തക്കാളി വിലയില്‍ വൻ കുതിപ്പ്. ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം തക്കാളിവില 100 കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി വില ഉയര്‍ന്നിട്ടുണ്ട്. ലഭ്യത കുറഞ്ഞതാണ് വില വര്‍ധനവിന് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 12 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് നൂറിലേക്കെത്തിയത്. കര്‍ണാടകയിലെ കോലാറില്‍ മൊത്തവ്യാപാര എപിഎംസി മാര്‍ക്കറ്റില്‍ വാരാന്ത്യത്തില്‍ 15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്‌. നിലവില്‍ പലയിടത്തും തക്കാളിയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഭോപ്പാലില്‍ തക്കാളിയുടെ ചില്ലറ വില 100 രൂപയ്ക്ക് മുകളിലെത്തി. ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റിലും തക്കാളി വില ഇരട്ടിയായി. കിലോയ്ക്ക് 80–100 ശ്രേണിയിലാണ് വില. യുപിയിലെ പല വിപണികളിലും തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 80 രൂപയായും ഉയര്‍ന്നു. കേരളത്തിലും 80 രൂപയോളം തക്കാളിക്ക് വില ഈടാക്കുന്നുണ്ട്.

ലഭ്യത കുറഞ്ഞതോടെ ഒരു മാസത്തിനുള്ളില്‍ തക്കാളി വില 1900 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മെയ് മാസത്തില്‍ തക്കാളിയുടെ വില കിലോയ്ക്ക് രണ്ടുമുതല്‍ അഞ്ച് രൂപയായിരുന്നു.

ഈ വര്‍ഷം തക്കാളി വിത്തിന്റെ അപര്യാപ്തതയും കാലാവസ്ഥ അനുകൂലമല്ലാത്തതും തക്കാളിയുടെ ഉല്പാദനം കുറയാൻ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ സീസണിലെ വിലക്കുറവ് കാരണം കര്‍ഷകര്‍ പലരും തക്കാളികൃഷിയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

Eng­lish Sum­ma­ry: Toma­to prices soar across cities in India
You may also like this video

Exit mobile version