വയനാട് ചുരത്തിലെ ആറാം വളവിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ പുലർച്ചെ മൂന്നിനു ശേഷമാണ് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൻറെ സെൻസർ തകരാറിലാവുകയായിരുന്നു. വലിയ ബസ് ഇടുങ്ങിയ വളവിന് നടുവിലായി കുടുങ്ങിയതോടെ മിനിറ്റുകൾക്കുള്ളിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.
വയനാട്ടിൽ നിന്നുള്ള രോഗികളെയും കൊണ്ടുപോയ ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെട്ടു. ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.