ആനച്ചാലിലെ സ്കൈ ഡൈനിങ് റൈഡിനിടെ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ച ആരോപിച്ച് പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് കാണിച്ച് സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സ്റ്റോപ്പ് മെമോയും നൽകി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത്. ക്രെയിനിനുണ്ടായ സാങ്കേതിക തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണം. രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ഇവർക്ക് ഉയരത്തിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു. തുടർന്ന്, രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് ഇവരെ സുരക്ഷിതമായി താഴെയിറക്കിയത്.

