Site iconSite icon Janayugom Online

മഞ്ചേരിയിലെ ഗതാഗത പരിഷ്‌ക്കാരം; ട്രയല്‍ റണ്ണിനോട് സമ്മിശ്ര പ്രതികരണം

രണ്ട് ദിവസങ്ങളിലായി മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച ഗതാഗത പരിഷ്‌കാരത്തോട് യാത്രക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം. റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ പുതിയ ട്രാഫിക് റൂട്ട് പ്രകാരമാണ് വാഹനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇതിനായി കച്ചേരിപ്പടി, സെന്‍ട്രല്‍ ജങ്ഷന്‍, സിഎച്ച് ബൈപാസ്, തുറക്കല്‍, ജസീല ജംങ്ഷന്‍ എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രധാന റോഡുകളില്‍ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയതാണ് യാത്രക്കാരെ അങ്കലാപ്പിലാക്കിയത്. പുതിയ സംവിധാനം പലയിടങ്ങളിലും ഗതാഗത കുരുക്കിനിടയാക്കി. സെന്‍ട്രല്‍ ജംങ്ഷന്‍ മുതല്‍ ജസീല ജംങ്ഷന്‍ വരെയാണ് കൂടുതല്‍ തിരക്കുണ്ടായത്. മറ്റു റോഡുകളില്‍ കാര്യമായ തിരക്ക് ഉണ്ടായില്ല. പൊലീസും നാട്ടുകാരും ഇടപെട്ട് കുരുക്ക് ഒഴിവാക്കാന്‍ ശ്രമം നടത്തി. ട്രയല്‍ റണ്‍ നടത്തി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷം അപാകതകള്‍ പരിഹരിച്ച് മാത്രമേ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കൂവെന്ന് പൊലീസ് അറിയിച്ചു. ഗതാഗത പരിഷ്‌കാരം സംബന്ധിച്ച് യാത്രക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. 

പരിഷ്‌കാരം നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചെന്ന് അഭിപ്രായമുള്ളവരും ട്രയല്‍ റണ്‍ വിജയിപ്പിച്ച് കുരുക്ക് അഴിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. മഞ്ചേരിയിലൂടെ കടന്നുപോകുന്ന മുഴുവന്‍ ബസുകള്‍ സെന്‍ട്രല്‍ ജങ്ഷനിലൂടെ നഗരത്തിലെത്തുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. മലപ്പുറം റോഡില്‍ കച്ചേരിപ്പടി മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ജസീല ജങ്ഷന്‍ വരെയും വണ്‍ വേ സംവിധാനമാക്കി. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് വണ്‍വേ ആക്കിയിരുന്നു. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍, മെഡിക്കല്‍ കോളജ് എന്നിവയിലേക്ക് പോകാന്‍ ഈ വഴി ഉപയോഗിച്ചു. കോടതിയടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ കൂടുതല്‍ പ്രയാസമുണ്ടായില്ല. ട്രയല്‍ റണ്‍ സംബന്ധിച്ച അവലോകനത്തിന് ശേഷം പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭ എന്നിവര്‍ ചേര്‍ന്ന സംയുക്ത പരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കും.

Exit mobile version