Site icon Janayugom Online

ശബരിമലയില്‍ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവല്ലെന്ന് തിരുവിതാംകൂര്‍ ദേവിസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തകലേല തുക കൂടി കൂട്ടിയപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് വ്യക്തമാക്കുന്നത്. നാണയങ്ങള്‍കൂടി എണ്ണുമ്പോള്‍ 10 കോടി പിന്നെയും കൂടുമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പങ്കുവച്ചു.

സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും പ്രശാന്ത് വ്യക്തമാക്കി. അതേസമയം മണ്ഡലപൂജ കഴിഞ്ഞതോടെ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്.

ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും.

ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്ക്കും.

Eng­lish Summary:
Tra­van­core Devas­wom Board says this year’s rev­enue at Sabari­mala is not less than last time.

You may also like this video:

Exit mobile version