Site icon Janayugom Online

വാനര വസൂരി രോഗികളോട് ഇടപെടുന്നത് കരുതലോടെ; കേന്ദ്രം

വാനര വസൂരി പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ വാനര വസൂരി സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം.

അതേസമയം വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വാനര വസൂരി കേസുകൾ കൂടുകയും യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾ വാനര വസൂരി ബാധിച്ച് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ വച്ച് തന്നെ വാനര വസൂരി പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളങ്ങളിൽ വച്ച് തന്നെ പരിശോധന നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നാണ് യുഎഇ സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിൽ നിന്നെത്തിയവരിൽ വാനര വസൂരി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

കഴിഞ്ഞ ദിവസം കേരളത്തിൽ വാനര വസൂരി ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശി യുഎഇയിലെ പരിശോധയിൽ പോസിറ്റീവായ വിവരം മറച്ചുവച്ചിരുന്നു. രോഗവിവരം മറച്ചുവച്ച് നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. ഈ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. വാനര വസൂരി പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

Eng­lish summary;Treat mon­key­pox patients with care; the center

You may also like this video;

Exit mobile version