Site iconSite icon Janayugom Online

സനൽകുമാറിന് ആദരാഞ്ജലികൾ; വിടവാങ്ങിയത് കുവൈറ്റിലെ മലയാള ഭാഷാ പഠനത്തിന്റെ അമരക്കാരൻ

അക്ഷരങ്ങളെയും കലയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച, കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ സനൽകുമാർ (50) ഓർമ്മയായി. ദീർഘകാലം കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, പ്രവാസലോകത്തെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ മാധുര്യം പകർന്നുനൽകുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തിത്വമാണ്.

കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സനൽകുമാറിന്റെ സംസ്കാരം ഇന്ന് വളയൻചിറങ്കരയിലെ വീട്ടുവളപ്പിൽ നടക്കും. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റും കല കുവൈറ്റ് മുതിർന്ന പ്രവർത്തകനുമായിരുന്നു അദ്ദേഹം. കുവൈറ്റിൽ മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് കരുത്തുറ്റ നേതൃത്വം നൽകിയ വ്യക്തിത്വമാണ്. 

കുവൈറ്റിലെ മലയാളി പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന കലോത്സവങ്ങളിൽ ഒഴിവാക്കാനാവാത്ത വ്യക്തിത്വമായിരുന്നു സനൽകുമാർ. മികച്ചൊരു പ്രസംഗകൻ കൂടിയായിരുന്ന അദ്ദേഹം, കുവൈറ്റിലെ ഒട്ടുമിക്ക അസോസിയേഷനുകളുടെയും കലോത്സവങ്ങളിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി ജീവിതത്തിന്റെ സമയക്കുറവിനിടയിലും നാടകത്തിന്റെ ലോകത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. കലയോടുള്ള അദ്ദേഹത്തിന്റെ കൃത്യമായ കാഴ്ചപ്പാടുകളും ആഴത്തിലുള്ള അറിവും കുവൈറ്റിലെ പ്രവാസി കലാരംഗത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

നാടിനോടും ഭാഷയോടും പുലർത്തിയ ആഴത്തിലുള്ള പ്രതിബദ്ധതയായിരുന്നു സനൽകുമാറിന്റെ ഓരോ പ്രവർത്തനത്തിന്റെയും ഊർജ്ജം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുവൈറ്റിലെ പ്രവാസി കലാ സാംസ്കാരിക മേഖലയിൽ നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എറണാകുളം പെരുമ്പാവൂർ വളയഞ്ചിറങ്കര സ്വദേശിയാണ് സനൽകുമാർ, ഭാര്യ — മീര , മക്കൾ — അഭിരാം, അനാമിക. നിര്യാണത്തിൽ മലയാളം മിഷൻ ‚കുവൈറ്റിലെ പ്രവാസി സംഘടനകൾ, വിവിധ നേതാക്കൾ എന്നിവർ അനുശോചിച്ചു.

Exit mobile version