Site icon Janayugom Online

2000 രൂപാ നോട്ട് പിന്‍വലിച്ചതില്‍ മോഡിക്കെതിരെ ട്രോള്‍ മഴ

2000 രൂപ നോട്ട് പിന്‍വലിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ട്രോള്‍മഴ. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് ആദ്യ ശരമെയ്തത്. ‘നോട്ട് നിരോധനത്തിലൂടെ 2016 നവംബര്‍ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാന്‍ തിരിച്ചെത്തി. ലോകം നേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം.

2016ലെ നോട്ട് അസാധുവാക്കല്‍ നടപടി വരുത്തിവച്ച വിപത്ത് ഇപ്പോഴും രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോള്‍ അതിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ബോധവത്കരിച്ചിരുന്നു. ഇന്ന് അച്ചടി നിര്‍ത്തിയപ്പോള്‍ ആ വാഗ്ദാനങ്ങള്‍ക്കെല്ലാം എന്ത് സംഭവിച്ചുവെന്നും പവന്‍ ഖേര ചോദിച്ചു. ഇത്തരമൊരു നടപടിയുടെ ഉദ്ദേശ്യം സര്‍ക്കാര്‍ വിശദീകരിക്കണം. ജനവിരുദ്ധ‑ദരിദ്ര വിരുദ്ധ അജണ്ട സര്‍ക്കാര്‍ തുടരുകയാണ്. ഇത്രയും കടുത്ത നടപടിയെക്കുറിച്ച് മാധ്യമങ്ങള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ പിന്‍വലിച്ച തീരുമാനത്തെ വിമര്‍ശിച്ച് മറ്റനേകം രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചത്- ‘അത്രേം ചിപ്പുകൾ ഇനി എന്ത് ചെയ്യും’ എന്നായിരുന്നു. സോഷ്യല്‍ മീഡിയയിലും വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്. 

2000 രൂപയുടെ പ്രാധാന്യം വിവരിക്കുന്ന ജനം ടിവിയുടെ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രോളുകളും പിറക്കുന്നത്. നോട്ടിന്റെ മാഹാത്മ്യം ഘോഷിക്കുന്ന നരേന്ദ്രമോഡിയുടെ പ്രസംഗവും പ്രചരിക്കുന്നുണ്ട്.

സംഘമിത്രങ്ങള്‍ നോട്ടിനകത്തെ ചിപ്പ് എടുത്ത് ബാങ്കില്‍ കൊടുത്താലും മതിയെന്നാണ് മറ്റൊരു ട്രോള്‍ പോസ്റ്റില്‍ പറയുന്നത്. ഒപ്പം 2000 രൂപയുടെ നോട്ടിനുമീതെ ഏത്തക്കായ വറുത്തത് വച്ചുള്ള ചിത്രമാണ് നല്‍കിയിരിക്കുന്നത്.

 

 

eng­lish sum­ma­ry; Troll rain against Modi for with­draw­al of Rs 2000 note

you may also like this video;

Exit mobile version