വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി താരിഫ് പിന്‍വലിച്ച് ട്രംപ് ഭരണകൂടം. പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായാണ് ഇറക്കുമതി താരിഫ് പിന്‍വലിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കാപ്പി, തേയില, ഉണക്കിയ പഴങ്ങള്‍, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി ഉത്പനങ്ങള്‍ക്ക് ചുമത്തിയിരുന്നു ഇറക്കുമതി താരിഫ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 229 കാര്‍ഷിക ഇനങ്ങള്‍ ഉള്‍പ്പെടെ 254 ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്.
50 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചുമത്തിയ താരിഫ് നിരക്ക്. ഇളവ് അനുവദിക്കപ്പെട്ട സാധനങ്ങളിൽ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നവയാണ്. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ ഇരട്ട നികുതിയില്‍ ഇളവുണ്ടായേക്കും.
കൂടാതെ തക്കാളി, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍, വാഴപ്പഴം, പഴങ്ങള്‍, പഴച്ചാറുകള്‍ക്കും താരിഫ് നിരക്കില്‍ ഇളവ് വരുതിയിട്ടുണ്ട്.

