മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബിബിസിക്കെതിരെ 5 ബില്യൺ ഡോളര്‍ (ഏകദേശം 41,600 കോടി രൂപ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2021 ജനുവരി 6‑ലെ തൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത് പനോരമ ഡോക്യുമെന്ററിയിൽ ദുരുദ്ദേശ്യപരമായി ഉപയോഗിച്ചു എന്നാണ് ട്രംപിൻ്റെ ആരോപണം. ഫ്ലോറിഡയിൽ ഫയൽ ചെയ്ത കോടതി രേഖകൾ പ്രകാരം, മാനനഷ്ടത്തിനും ട്രേഡ് പ്രാക്ടീസ് നിയമലംഘനത്തിനുമാണ് ട്രംപ് പ്രക്ഷേപകനെതിരെ കേസെടുത്തിരിക്കുന്നത്. ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് എഐ പോലെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് , താൻ പറഞ്ഞെന്ന തരത്തിൽ ബിബിസി സംപ്രേഷണം ചെയ്തതെന്ന് ട്രംപ് പറഞ്ഞു.
2021 ജനുവരി 6ന് കാപിറ്റോൾ ആക്രമണ സമയത്ത് ട്രംപ് നടത്തിയ പ്രസംഗം തെറ്റായി സംപ്രേഷണം ചെയ്തെന്നാണ് പരാതി. തന്റെ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഒരുമിച്ചു ചേർത്തതായി ട്രംപ് പറഞ്ഞു. ബിബിസി സംപ്രേഷണം ചെയ്ത എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, കാപ്പിറ്റോൾ ആക്രമിക്കാൻ പ്രചോദനം നൽകിയതായി സൂചിപ്പിക്കുന്നവെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ മാസം ബിബിസി ട്രംപിനോട് ക്ഷമാപണം നടത്തിയെങ്കിലും, നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം തള്ളിക്കളയുകയും മാനനഷ്ടക്കേസിന് അടിസ്ഥാനമില്ലെന്ന് അറിയിക്കുകയും ചെയ്തു. “ഈ കേസ് ഞങ്ങൾ പ്രതിരോധിക്കും. നിലവിലുള്ള നിയമനടപടികളെക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല,” എന്ന് ബിബിസി വക്താവ് അറിയിച്ചു.

