Site iconSite icon Janayugom Online

ഗ്രീൻലാൻഡ് കീഴടക്കാൻ ട്രംപിന്റെ നീക്കം; എതിർപ്പുമായി യുഎസ് സൈനിക മേധാവികൾ

ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് അധിനിവേശം നടത്തി പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേക സൈനിക വിഭാഗത്തിന് ഉത്തരവ് നൽകിയതായി റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ ഈ നീക്കത്തെ മുതിർന്ന സൈനിക മേധാവികൾ ശക്തമായി എതിർക്കുന്നതായും സൂചനയുണ്ട്. ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക നേതൃത്വത്തിന്റെ വാദം.

ട്രംപിന്റെ ഉപദേശകനായ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രീൻലാൻഡ് അധിനിവേശത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ നടത്തിയ സൈനിക നീക്കത്തിന്റെ വിജയമാണ് ഗ്രീൻലാൻഡിലേക്കും കണ്ണ് വെക്കാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. റഷ്യയോ ചൈനയോ ഈ പ്രദേശം കൈവശപ്പെടുത്തുന്നത് തടയുകയാണ് ലക്ഷ്യം. എന്നാൽ ഇത്തരമൊരു ആക്രമണം നടന്നാൽ നാറ്റോ സഖ്യം തകരുമെന്നും ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാകുമെന്നും ജനറൽമാർ മുന്നറിയിപ്പ് നൽകുന്നു.

ട്രംപിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ റഷ്യയുടെ കപ്പലുകൾ ആക്രമിക്കാമെന്നോ ഇറാനെതിരെയുള്ള സൈനിക നീക്കമെന്നോ ഉള്ള മറ്റ് ബദലുകൾ സൈന്യം മുന്നോട്ട് വെക്കുന്നതായും റിപ്പോർട്ടിലുണ്ട്. നിലവിൽ ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലാൻഡിനെ പൂർണ്ണമായി അമേരിക്കൻ ഉടമസ്ഥതയിലാക്കാനാണ് ട്രംപിന്റെ താൽപ്പര്യം. ജൂലൈ ഏഴിന് നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുൻപ് ഗ്രീൻലാൻഡിൽ അമേരിക്കയ്ക്ക് പൂർണ്ണ സൈനിക അധികാരം നൽകുന്ന കരാറിൽ ഡെന്മാർക്കുമായി ധാരണയിലെത്താനാണ് വൈറ്റ് ഹൗസിന്റെ നീക്കം. ഈ പ്രതിസന്ധിയിൽ ബ്രിട്ടൻ ആരെ പിന്തുണയ്ക്കുമെന്നത് നിർണ്ണായകമാകും.

Exit mobile version