Site iconSite icon Janayugom Online

ക്യൂബയ്ക്കെതിരായ ട്രംപിന്റെ പട്ടിണി തന്ത്രം: പ്രതിഷേധം ശക്തം

ക്യൂബയ്ക്കെതിരായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉപരോധങ്ങളെയും “പട്ടിണി തന്ത്രങ്ങളെയും” അപലപിച്ച് യുഎസ് ജനപ്രതിനിധികളും കലാകാരന്മാരും സംഘടനകളും. ട്രംപിന്റെ നടപടികൾ ക്യൂബയിൽ പട്ടിണിയും മാനുഷിക ദുരിതവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖർ ചേര്‍ന്ന് “കോൾ ടു കോൺഷ്യൻസ്” എന്ന കത്ത് പുറത്തിറക്കി. ന്യൂയോർക്ക് സിറ്റി കൗൺസിലിലെ 22 അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍, ചലച്ചിത്ര പ്രവര്‍ത്തകരായ മാർക്ക് റഫലോ, സൂസൻ സറാൻഡൻ, കാള്‍ പെന്‍, എഴുത്തുകാരി ആലിസ് വാക്കര്‍ തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടു.
ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്നും, വെനസ്വേലയിൽ സംഭവിച്ചതുപോലെ ക്യൂബയ്‌ക്കെതിരെയുള്ള സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി. ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മൂവ്‌മെന്റ് ഫോർ ബ്ലാക്ക് ലൈവ്‌സ്, ദി പീപ്പിൾസ് ഫോറം, ആൻസ്‌വെർ കോയലിഷൻ, ഇന്റർ റിലീജിയസ് ഫൗണ്ടേഷൻ ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ (ഇഫ്‌സി‌ഒ) തുടങ്ങിയ സംഘടനകളും കത്തിനെ പിന്തുണച്ചു. യേൽ യൂണിവേഴ്സിറ്റി, കോർണൽ , ഡ്യൂക്ക്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, ബ്രൂക്ലിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരും കത്തില്‍ ഒപ്പിട്ടു. 

Exit mobile version