Site iconSite icon Janayugom Online

ട്രംപിന്റെ ചര്‍ച്ചകള്‍ വെറും പ്രഹസനം; ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ്

ജനീവയില്‍ മൂന്നാം റൗണ്ട് ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ്. ഇറാന്റെ എണ്ണ വില്പനയും ബാലിസ്റ്റിക് മിസൈലും അഡ്വാന്‍സ്ഡ് കണ്‍വെന്‍ഷണല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും, സഹായം നല്‍കിയ 30ലേരെ വ്യക്തികള്‍ക്കും , സ്ഥാപനങ്ങള്‍ക്കും , കപ്പലുകള്‍ക്കം നേരെയാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധത്തെ കുറിച്ച് വിദേശ ആസ്തി നിയന്ത്രണ ഓഫീസ് അറിയിപ്പ് പുറത്തുവിട്ടു.ഇറാന്റെ ഷാഡോ ഫ്‌ളീറ്റ് എന്നറിയപ്പെടുന്ന ഇറാനിയന്‍ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും വിദേശത്തേക്ക് എത്തിക്കുന്ന ടാങ്കറുകളുടെയും ഇടനിലക്കാരുടെയും ശൃംഖലയായ കപ്പലുകളെയാണ് ഈ ഉപരോധത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതിനായും ആഭ്യന്തരമായി ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനായും സായുധ ഗ്രൂപ്പുകളെ സഹായിക്കുന്നതിനുമായുമുള്ള പണം കണ്ടെത്താനാണ് ഇറാന്റെ എണ്ണ വില്‍പന ശൃംഖലയെന്ന് അമേരിക്ക ആരോപിച്ചു. നിയമവിരുദ്ധമായി എണ്ണ വില്‍ക്കാനും പണം വെളുപ്പിക്കാനും ആണവ ആയുധങ്ങള്‍ക്കുള്ള പദാര്‍ത്ഥങ്ങള്‍ വാങ്ങിക്കുന്നതിനുമായി ഇറാന്‍ സാമ്പത്തിക സംവിധാനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആരോപിച്ചു.ഇറാന്‍ ആയുധവും ശേഖരണവും ഭീകരതയെ പിന്തുണയ്ക്കുന്നതും അവസാനിപ്പിക്കുന്നതിനായി രാജ്യത്തിന് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് തുടരുമെന്നും ബെസെന്റ് പറഞ്ഞു. 

ഇറാന്‍ സ്വന്തം ജനതയുടെ ജീവനേക്കാള്‍ ആയുധശേഷിക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ജനീവയില്‍ ഇറാനും യുഎസും തമ്മില്‍ മൂന്നാം റൗണ്ട് ചര്‍ച്ച വ്യാഴാഴ്ച തുടങ്ങാനിരിക്കെയാണ് തൊട്ടുമുമ്പത്തെ ദിവസം ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. യുഎസ് രണ്ട് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമടക്കമുള്ള സന്നാഹങ്ങള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിട്ടുണ്ട്.അതേസമയം, രാജ്യത്തിന്റെ ആണവ പദ്ധതിയെ കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെ കുറിച്ചും യുഎസും ഇസ്രയേലും പറയുന്നത് വലിയ നുണകളാണെന്ന് ഇറാന്‍ വിമര്‍ശിച്ചിരുന്നു.

Exit mobile version