Site iconSite icon Janayugom Online

ട്രംപിന്റെ താരിഫ് യുദ്ധം; മരുന്നുകൾക്കും ഫർണിച്ചറുകൾക്കും വൻ ഇറക്കുമതിച്ചുങ്കം; യുഎസ് വിപണിയിൽ ആശങ്ക

അധികാരമേറ്റതിന് പിന്നാലെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവ (താരിഫ്) ഏർപ്പെടുത്തുന്നത് തുടർന്ന് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ, കിച്ചൺ കാബിനറ്റുകൾ, ഫർണിച്ചറുകൾ, ഹെവി ട്രക്കുകൾ എന്നിവയ്ക്ക് വൻതോതിൽ ഇറക്കുമതി നികുതി വർധിപ്പിക്കാനാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പുതിയ താരിഫ് നിരക്കുകൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 %, അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ മുതലായവയ്ക്ക് 50 %, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30%, ഹെവി ട്രക്കുകൾക്ക് 25% എന്നിങ്ങനെയാണ് നിരക്കുകൾ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയും മറ്റ് കാരണങ്ങളാലും ഈ നികുതികൾ ആവശ്യമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. എന്നാൽ, ഈ താരിഫുകൾക്ക് വ്യക്തമായ നിയമപരമായ ന്യായീകരണം നൽകിയിട്ടില്ല.

പുതിയ താരിഫുകൾ ഉൽപ്പന്നങ്ങൾക്ക് വില കൂടാൻ കാരണമാവുകയും യുഎസ് സമ്പദ്‌വ്യവസ്ഥയെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് ഫാർമസ്യൂട്ടിക്കൽ താരിഫ് ബാധകമാകില്ലെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. എങ്കിലും, നിലവിൽ യുഎസിൽ ഫാക്ടറികളുള്ള കമ്പനികൾക്ക് ഈ താരിഫ് എങ്ങനെ ബാധകമാകുമെന്നതിൽ വ്യക്തതയില്ല. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2024ൽ അമേരിക്ക ഏകദേശം 233 ബില്യൺ ഡോളറിന്റെ ഔഷധ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.

വിദേശ നിർമിത ഹെവി ട്രക്കുകളും പാർട്‌സുകളും ആഭ്യന്തര നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നികുതിയെന്നും ട്രംപ് പറയുന്നു. അതേസമയം, കാബിനറ്റുകളുടെ നികുതി ഉയർത്തുന്നത് വീട് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര വ്യവസായത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനികളെ നിർബന്ധിതരാക്കുക എന്നതാണ് താരിഫ് നയങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുന്നു. നേരത്തെ താരിഫ് ഭീഷണിയെത്തുടർന്ന് ചില പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അമേരിക്കയിൽ നിക്ഷേപം നടത്തിയിരുന്നു.

Exit mobile version