പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്. വെള്ളിയാഴ്ച മധ്യ കൊൽക്കത്തയിലെ മെട്രോ ചാനലിൽ ആരംഭിച്ച ധർണ്ണാ സമരപ്പന്തലിലാണ് മമത രാത്രി ചിലവഴിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ സഹായിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ ഒഴിവാക്കുകയാണെന്ന് മമത ആരോപിച്ചു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. ജീവിച്ചിരിക്കുന്ന പലരെയും വോട്ടർ പട്ടികയിൽ മരിച്ചവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അങ്ങനെയുള്ളവരെ മാധ്യമങ്ങൾക്ക് മുന്നിലും കമ്മീഷന് മുന്നിലും ഹാജരാക്കി കൃത്രിമം തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും പ്രവർത്തകരും സമരപ്പന്തലിൽ സജീവമാണ്.
കഴിഞ്ഞ ഫെബ്രുവരി 28ന് പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, നവംബറിൽ ആരംഭിച്ച വോട്ടർ പട്ടിക പുതുക്കലിലൂടെ ഏകദേശം 63.66 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ആകെ വോട്ടർമാരുടെ 8.3 ശതമാനത്തോളമാണ്. ഇതോടെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞു. കൂടാതെ 60 ലക്ഷത്തിലധികം വോട്ടർമാരെ ‘പരിശോധനയിലുള്ള’ വിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണ ബെഞ്ച് ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് മമതയുടെ ഈ ശക്തമായ പ്രതിഷേധം.

