Site icon Janayugom Online

ഫ്രഞ്ചിനെ പഞ്ചറാക്കിയിട്ടും ബമ്പറടിക്കാതെ ടുണീഷ്യ

ഗ്രൂപ്പ് ‍ഡിയിലെ അവസാന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യയുടെ വിജയം. നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ടുണീഷ്യയ്ക്കെതിരെ ഇറങ്ങിയത്. ഫ്രഞ്ച് നിരയിൽ പ്രമുഖ താരങ്ങളുടെ അഭാവം വ്യക്തമായി നിഴലിച്ച ആദ്യപകുതിയിൽ, കളത്തിൽ കണ്ടത് ടുണീഷ്യയുടെ ആധിപത്യം.

ഖത്തർ ലോകകപ്പിൽ ആദ്യമായി ടുണീഷ്യ നേടിയ ഗോൾ ഓഫ്‌സൈഡിൽ കുരുങ്ങിയത് അവരുടെ നിർഭാഗ്യവുമായി. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഫ്രഞ്ച് പടയെ വിറപ്പിച്ച ടുണീഷ്യ, എട്ടാം മിനിറ്റിലാണ് നാദർ ഖാന്ദ്രിയിലൂടെ പന്ത് വലയിലെത്തിച്ചത്. എന്നാൽ, താരം ഓഫ്‌സൈഡായതോടെ ടുണീഷ്യയുടെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. 

ഇതുൾപ്പെടെ ഒട്ടേറെ അവസരങ്ങളാണ് ആദ്യ പകുതിയിൽ ടുണീഷ്യ സൃഷ്ടിച്ചത്. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല. പന്തടക്കത്തിലും ടുണീഷ്യയാണ് മുന്നിട്ടുനിന്നത്. ടുണീഷ്യയുടെ ഈ ആക്രമണം രണ്ടാം പകുതിയില്‍ ഫലം കണ്ടു. 58-ാം മിനിറ്റില്‍ വാഹ്ബി ഖാസ്രിയിലൂടെ അവര്‍ ലീഡ് നേടി. ഒരു ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ഫ്രാന്‍സ് തിരിച്ചുഗോളടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ടുണീഷ്യന്‍ പ്രതിരോധം അതിനനുവദിച്ചില്ല. 

Eng­lish Summary:Tunisia did not hit the bumper world cup 2022
You may also like this video

Exit mobile version