Site icon Janayugom Online

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം അരലക്ഷം കടക്കും

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ മാത്രം 21,848 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മരണം അരലക്ഷം കടന്നേക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂവെന്നും യു­എന്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തിലധികം പേര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയി­ല്‍ പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരെ രക്ഷിച്ചതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. 80,000 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സിറിയയില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. 53 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് യുഎന്നിന്റെ കണക്ക്. ദുരിത ബാധിത മേഖലകളെ വീണ്ടെടുക്കുക എന്നത് വര്‍ഷങ്ങള്‍ നീളുന്ന ദൗത്യമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ് കൂടി നടന്നതോട സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. സുരക്ഷാ കാരണങ്ങളാല്‍ ജര്‍മ്മന്‍, ഓസ്ട്രിയന്‍ സംഘം താല്‍ക്കാലികമായി ഭൂകമ്പബാധിത മേഖലയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു. ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര സംഘടനകള്‍ക്കായുള്ള ക്യാമ്പുകളില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലുള്ള സംഘങ്ങളെ കണ്ടെത്താനായിട്ടില്ല.
ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണമുള്‍പ്പെടെയുള്ള ആവശ്യ സേവന വിതരണത്തില്‍ തടസം നേരിടുന്നുണ്ട്. ദുരിതബാധിത മേഖലയില്‍ മോഷണം നടത്താന്‍ ശ്രമിച്ച അന്‍പതിലധികം പേരെ തുര്‍ക്കി പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. 

Eng­lish Summary;Turkey-Syria Earth­quake; Death will cross half a million

You may also like this video 

Exit mobile version