Site iconSite icon Janayugom Online

ട്വന്റി 20 ലോകകപ്പ്; ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും

ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്ക, നമീബിയ, പാകിസ്ഥാൻ എന്നിവർക്കെതിരായ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ സൂപ്പർ എയിറ്റ് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ മികച്ച ഫോമിലാണ് ഇന്ത്യൻ ടീം. 

പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ. ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർക്കൊപ്പം വരുൺ ചക്രവർത്തിയും തിളങ്ങുന്നുണ്ട്. സൂപ്പർ എട്ടിന് മുന്നോടിയായി പരീക്ഷണങ്ങൾക്ക് മുതിരാതെ വിജയത്തുടർച്ച നിലനിർത്താനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.

ടൂർണമെന്റിൽ ഇതുവരെ ഒരു ജയം മാത്രം സ്വന്തമാക്കിയ നെതർലൻഡ്സിന് ഇത് നിലനില്പിനായുള്ള പോരാട്ടമാണ്. സ്കോട്ട് എഡ്വേർഡ്‌സ് നയിക്കുന്ന ടീമിൽ ബാസ് ഡി ലീഡെ, മാക്സ് ഒഡൗഡ്, ലോഗൻ വാൻ ബീക്ക് എന്നിവരാണ് പ്രധാന താരങ്ങൾ. പാകിസ്ഥാനെതിരെ പൊരുതിത്തോറ്റ ഡച്ച് പടയ്ക്ക് ഇന്ത്യയെപ്പോലൊരു കരുത്തരായ ടീമിനെ മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്ന് വിജയിച്ചാൽ മാത്രമേ അവർക്ക് സെമി പ്രവേശനത്തിനുള്ള നേരിയ പ്രതീക്ഷകളെങ്കിലും നിലനിർത്താൻ കഴിയൂ. 

Exit mobile version