Site icon Janayugom Online

ട്വിറ്ററിന് തിരിച്ചടി: 50 ലക്ഷം പിഴ

കേന്ദ്ര സര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ ട്വിറ്ററിന് വന്‍ തിരിച്ചടി. ചില അക്കൗണ്ടുകളും ട്വീറ്റുകളും, നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഉത്തരവിറക്കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചതിന് ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു. 45 ദിവസത്തിനുള്ളില്‍ പിഴ കര്‍ണാടക ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ അടയ്ക്കണമെന്നും പിഴ വൈകിച്ചാല്‍ ഓരോ ദിവസത്തിനും 5000 രൂപ വീതം പിഴ നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ പിഴ സംബന്ധിച്ച് കോടതിയില്‍ വാദം ഉന്നയിക്കാൻ ട്വിറ്ററിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണ നിര്‍ദേശം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കാത്തതാണെന്നും അമിത അധികാര പ്രയോഗമാണെന്നും ട്വിറ്റര്‍ വാദിച്ചു. ട്വീറ്റുകൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്നതിലൂടെ ഐടി നിയമത്തിലെ സെക്ഷൻ 79(1) പ്രകാരം ലഭ്യമായ പരിരക്ഷ ട്വിറ്ററിന് നഷ്‌ടപ്പെടുത്തുമെന്ന് കാണിച്ച് കഴിഞ്ഞ വർഷം ജൂണിലാണ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടര്‍ന്നാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.

രാജ്യ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അത് ജനങ്ങളെ ബാധിക്കുമെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ട്വിറ്ററിന് വേണ്ടി അഡ്വ.അശോക് ഹരനഹള്ളി, അരവിന്ദ് ദാതാര്‍, മനു കുല്‍കര്‍ണി എന്നിവരും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ ശങ്കര നാരായണനും ഹാജരായി. നേരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ചില അക്കൗണ്ടുകളും, ട്വീറ്റുകളും നീക്കംചെയ്യുന്നതിനായി ട്വിറ്ററിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Twitter’s law­suit against gov­ern­ment, slaps Rs 50 lakh fine
You may also like this video

Exit mobile version