Site iconSite icon Janayugom Online

രണ്ടു കണ്ണുകൾ

ഇല പോൽ ഒഴുകുകയാണ്
തടാകത്തിൽ തോണിയാകുന്നു
മഴയിൽ പച്ചില
തീരമേതുമരികിലില്ല
ജലം കുതിർത്ത ശരീരം
ചൂടു തേടാതെ
ഉൾച്ചൂടു കൊണ്ട് വേകുന്നു
കണ്ണുകളിൽ
കാഴ്ച കെടുത്തും
ഉപ്പുവെള്ളം
കാതുകളിൽ ഓളമേകും
കൊതുമ്പുതാളം
ഇലയുടെ നെഞ്ചിൽ
ഉറുമ്പുകൾ യാത്രയായ്
വഴിയിലവ
ഒന്നും പറയാതിറങ്ങി
മറകയായ്
ഏതു തുരുത്തിൻ
അരികിലാണ്
മെതിയടിയുടെ സ്വരം
കനത്തു വന്നത്
ഇലയിലേക്കൊരു കിളി
പിടഞ്ഞു വീഴുന്നു
ഇരുട്ടിൽ ചിരി മുഴങ്ങുന്നു
ചീവീടുകൾ
ഇടയ്ക്കെപ്പൊഴോ
പാട്ടു പാടുന്നു
തവളകൾ
താളം പിടിക്കുന്നു
ഇരുളിലാണിപ്പോൾ!
മുളംകാട്
കാറ്റു പാട്ടിൽ
നൃത്തം ചെയ്യുന്നു
ഒഴുകുകയാണ്
നിലാവകന്ന രാവിലൂടെ
ഇലയുടെ നെഞ്ചിൽ കാതു ചേർത്ത്,
എവിടെയാണ്
അടിയുവാനുള്ളോരു കടവ്
അവിടെയുണ്ടാകുമോ
ചേർത്തണയ്ക്കുവാൻ
രണ്ടു കണ്ണുകൾ?

Exit mobile version