അരുണാചല്‍ പ്രദേശില്‍ സൈനികന്റെ വെടിയേറ്റ് രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക്. സംസ്ഥാനത്തെ തിരപ് ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അഫ്സ്‌പയ്ക്കു കീഴിലുള്ള ജില്ലയാണ് തിരപ്. സാസ ഗ്രാമ നിവാസികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് അസം റൈഫിള്‍സിലെ സൈനികന്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാഗാലാൻഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിൽ പ്രത്യേക സായുധ സേനാ നിയമത്തിന്റെ (അഫ്സ്‌പ) പരിധി കുറച്ച കേന്ദ്ര നടപടിയ്ക്കു പിന്നാലെയാണ് പുതിയ സംഭവം.
മത്സ്യബന്ധനത്തിനു ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ക്കാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം അസം റൈഫിള്‍സ് ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററില്‍ ജൊര്‍ഹട്ടിലെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്‍ഡില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അഫ്സ്‌പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞമാസം 31നാണ് അഫ്സ്‌പ പരിധി കുറച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അഫ്സ്‌പയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിച്ചായിരുന്നു നടപടി. നാഗാലാൻഡിലെ ഏഴ് ജില്ലകളെയും അസമിലെ 23 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായും മണിപ്പുരിലെ ആറ് ജില്ലകളെയും അഫ്സപയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
English Summary: Two injured in soldier shooting in Arunachal Pradesh
You may like this video also