Site iconSite icon Janayugom Online

ഉടലുവകൾ

അത്രയും പ്രിയമെന്ന്
പറഞ്ഞതല്ലേ
എന്നിട്ടിങ്ങനെ
നിശബ്ദമാകുമ്പോൾ
പ്രാണൻ വിറകൊള്ളുന്നു
ഉടലുപൊള്ളിക്കാതെ
ഉയിരിൽ പതിച്ച
നിന്റെ നോട്ടങ്ങൾ
തണുത്തുറഞ്ഞ ജലം
നിന്നിലേക്ക് പതിക്കുന്ന കിനാവുകൾ
കെട്ടുപോയ നക്ഷത്രമെന്ന്
എന്റെ രാത്രികൾ സങ്കടപ്പെടുന്നു
ഒച്ചയില്ലാത്ത നാം
ആഴങ്ങളിൽ
മീനുകളെപ്പോലെ
ഒളിച്ചു കളിക്കുന്നുവെന്ന്
ആരോ പറയുന്നു
മൗനത്തിന്റെ നീണ്ട
നിശ്വാസമാണ് നീയെന്ന്
ഹൃദയം പിടയുന്നു
നീയിറങ്ങിപ്പോയെന്ന്
ഞാനോർക്കാതിരിക്കാനാവാം
കിളികൾ പാടുന്നുണ്ട്
നമ്മുടെ ഈരടികൾ
നീയിതാ നീയിതായെന്ന്
കാറ്റ് ഇലപ്പടർപ്പിന്റെ
കാതിലോതുന്നു
ആകാശം നിന്നെയെഴുതിയ
പുസ്തകം
നീലയിൽ ഞാൻവായിക്കുന്നുണ്ട്
തിരിച്ചറിയുന്നുണ്ട്
ബോധത്തിന്റെ
വിശുദ്ധസ്ഥലികളിൽ
നിന്നെത്തൊടുന്നതിന്റെ അനുഭൂതികൾ

Exit mobile version