Site icon Janayugom Online

ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും താക്കറെ വിഭാഗത്തിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയം ഇന്ന് വീണ്ടും ശ്രദ്ധയില്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേനയിലെ തര്‍ക്കം സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന് മുന്നിലുമുണ്ട്. 

യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെ വിഭാഗമാണെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് ചിഹ്നവും പാര്‍ട്ടി പേരും വിമത വിഭാഗത്തിനു നല്‍കിയത്. വിധി ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 1966ല്‍ അദ്ദേഹത്തിന്റെ പിതാവ് ബാല്‍ താക്കറെ ആണ് ശിവസേന സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്ന് താക്കറെ പക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിരിച്ചുവിടണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ജനങ്ങള്‍ തെരഞ്ഞെടുക്കണം. ബിജെപി ഈ വിധത്തിലാണ് മുന്നോട്ടുപോവുന്നതെങ്കില്‍ 2024നു ശേഷം രാജ്യത്ത് ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Uddhav Thack­er­ay in the Supreme Court

You may also like this video

Exit mobile version