Site icon Janayugom Online

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി; ഫ്രാന്‍സിസ് ജോര്‍ജ് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതായി പരാതി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജ് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി പരാതി. ആസ്തി മൂല്യം കുറച്ച് കാണിച്ച് നികുതി വെട്ടിച്ചെന്നാണ് ആരോപണം. അവിവാഹിതനായ മകന് മൗറീഷ്യസിൽ അക്കൗണ്ട് ഉണ്ടെന്നുള്ള കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയില്ലെന്നും കൊച്ചി വൈറ്റില സ്വദേശി മൈക്കിൾ വർഗീസ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. 

സത്യവാങ്മൂലം അസത്യങ്ങളും കള്ളക്കണക്കും നിറഞ്ഞവയാണെന്നാണ് പരാതിയിൽ പറയുന്നത്. ആസ്തി, വരുമാനം, ബാധ്യതകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. 2023 മാർച്ച് മാസത്തിൽ മാറാടി വില്ലേജിൽ 99 സെന്റ് സ്ഥലവും 7632 ചതുരശ്രയടി വിസ്തീർണമുള്ള ആഡംബര വീടും 1.40 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് സത്യവാങ് മൂലത്തിൽ ഫ്രാൻസിസ് ജോർജ് വ്യക്തമാക്കുന്നത്. 

വലിയ വില വരുന്ന സ്ഥലത്തിന്റെ തുക കുറച്ചു കാണിച്ചായിരുന്നു ആധാരം. സെന്റിന് അഞ്ച് ലക്ഷം രൂപ കണക്കാക്കിയാൽ 99 സെന്റിന് 4.95 കോടി വില വരും. കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് ചതുശ്രയയടിക്ക് 600 രൂപ മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. സർക്കാർ നൽകുന്ന ലൈഫ് പദ്ധതി വീടുകൾക്ക് 952 രൂപയാണ് നിർമ്മാണച്ചെലവ്. അപ്പോഴാണ് നികുതി വെട്ടിക്കാൻ ചെലവ് കുറച്ചു കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വാങ്ങിയ ഭൂമിക്കും, വീടിനും ഒറ്റ വർഷം കൊണ്ട് വില കുതിച്ചുയർന്നതായി കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്. 

കഴിഞ്ഞ വർഷം അദ്ദേഹം സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ വ്യക്തമാക്കിയ വരുമാനം വെറും 10,10,939 രൂപ മാത്രമാണ്. 50 ലക്ഷത്തോളം രൂപയുടെ ബോണ്ട് വാങ്ങിയതിനും കോടികൾ ആസ്തിയുള്ള വസ്തു വാങ്ങിയതിന്റെയും വരുമാന സ്രോതസ് വ്യക്തമാക്കിയിട്ടില്ല. ഭാര്യയുടെ വരുമാനവും ആസ്തികളും സംബന്ധിച്ചും വ്യക്തതയില്ല. കണക്കുകൾ പരിശോധിച്ചാല്‍ ഫ്രാൻസിസ് ജോർജും ഭാര്യയും കൂടി കഴിഞ്ഞ വർഷം 12 കോടി രൂപയുടെ വസ്തു ഇടപാടുകളാണ് നടത്തിയത്. ഇതിന്റെ സ്രോതസുകളിൽ വ്യക്തതയില്ലെന്ന് മാത്രമല്ല, വിപണിവില കുറച്ചുകാട്ടി ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് വെട്ടിച്ചിരിക്കുന്നത്. 

Eng­lish Summary:UDF can­di­date from Kot­tayam; Com­plaint that Fran­cis George evad­ed crores of stamp duty
You may also like this video

Exit mobile version